പാർട്ടി സംസ്ഥാന സെക്രട്ടറി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ രൂക്ഷമായി വിമർശിച്ചതോടെയാണ് നേതാവിനെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയ്യാറായത്

ആലപ്പുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയെന്ന പരാതിയിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി ബാബുവിനെതിരെ പാർട്ടി നടപടിയെടുത്തു. ഇദ്ദേഹത്തെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് ബിപിൻ സി ബാബുവിനെതിരെ നടപടിയെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് മാസം മുൻപ് ബിപിൻ സി ബാബുവിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു.

രൂക്ഷമായ ഭാഷയിലാണ് വിഷയത്തിൽ ജില്ലാ നേതൃത്വത്തെ എംവി ഗോവിന്ദൻ വിമർശിച്ചത്. ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നു എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ സി ബാബുവിനെ സസ്പെന്റ് ചെയ്തത്. ബിബിൻ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാർ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ്.