കേന്ദ്രസർക്കാറിൻറെ വിലക്കിനെ വെല്ലുവിളിച്ചാണ് ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ ഡോക്യുമൻറിയുടെ കേരളത്തില പ്രദർശനത്തിന് ഇടതുകക്ഷികളും കോൺഗ്രസ്സും മുൻകയ്യെടുത്തത്.

തിരുവനന്തപുരം: വൻ പ്രതിഷേധങ്ങൾക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററി കേരളത്തിലുടനീളം പ്രദർശിപ്പിച്ച് ഇടത് സംഘടനകളും കോൺഗ്രസ്സും. തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി -യുവമോർച്ചാ പ്രവർത്തകരെത്തിയത് സംഘർഷത്തിനിടയാക്കി. പ്രതിഷേധിക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് സാന്നിധ്യത്തിലായിരുന്നു പ്രദർശനം 

കേന്ദ്രസർക്കാറിൻറെ വിലക്കിനെ വെല്ലുവിളിച്ചാണ് ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ ഡോക്യുമൻറിയുടെ കേരളത്തില പ്രദർശനത്തിന് ഇടതുകക്ഷികളും കോൺഗ്രസ്സും മുൻകയ്യെടുത്തത്. പൂജപ്പുരയിൽ ഡിവൈഎഫ്ഐ നടത്തിയ പ്രദർശനം തടയാൻ യുവമോർച്ചാ പ്രവർത്തക‌രെത്തിയ വലിയ സംഘർഷത്തിലേക്ക് നയിച്ചു. നിരവധി തവണയാണ് പ്രതിഷേധർക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചത്. പൊലീസ് കാവലിലായിരുന്നു ഇവിടെ പ്രദർശനം. 

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ മുൻകയ്യെടുത്തായിരുന്ന പ്രദ‍ർശനം. ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദർശനത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി.

തിരുവനന്തപുരം മാനവീയം വീഥിയൽ പ്രദർശനം യൂത്ത് കോൺഗ്രസ് വകയായിരുന്നു. ഷോ തുടങ്ങും മുമ്പ് എതിർപ്പുമായി യുവമോർച്ചാ പ്രവർത്തകരെത്തി. ഇരുപക്ഷവും തമ്മിൽ മുദ്രാവാക്യം വിളി. ഒടുവിൽ പൊലീസ് യുവമോർച്ചാ പ്രവർത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദർശനം. തൃശൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിലൻറെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കൊച്ചി ലോ കോളേജിന് മുന്നിൽ എസ്എഫ്ഐ നേതൃത്വത്തിലായിരുന്നു പ്രദർശനം. യുവമോർച്ച പ്രവർത്തകർ ഇവിടെയും പ്രതിഷേധവുമായെത്തി.

കണ്ണൂർ സർവകലാശാലയിൽ സെമിനാർ കോപംള്കസിൽ അനുമതി നിഷേധിച്ചതോടെ പ്രദർശന പോർട്ടിക്കോയിലേക്ക് മാറ്റി. തിരുവനന്തപുരം ലോ കോളേജിൽ ഡോക്യുമെൻ്റ് പ്രദ‍ർശന ശേഷം എസ്എഫ്ഐ മോദിയുടെ കോലം കത്തിച്ചു. കോഴിക്കോട് സരോജ് ഭവനിൽ ഡിഐഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഡോക്യുമെൻ്റ് പ്രദർശനത്തിന് സിപിഎമ്മും കോൺ​ഗ്രസും നൽകുന്നത് പൂർണ്ണ പിന്തുണയാണ്. അതേസമയം ഡോക്യുമെൻ്ററി പ്രദർശനവും അതിനെതിരെയുള്ള ബിജെപി - യുവമോർച്ച പ്രതിഷേവും കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം പൊലീസ് ജാഗ്രതയിലാണ്.