കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണ് സിനിമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണ് സിനിമയെന്നാണ് വിമർശനം. നാളെ രാത്രി എട്ടിന് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശന്‍റെ അറിയിപ്പ്. കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

ഏപ്രില്‍ അഞ്ചിന് രാത്രി എട്ടു മണിക്ക് സിനിമ സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിപ്പ് നല്‍കിയത്. 

വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ദ കേരള സ്റ്റോറി സിനിമ ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.തിയേറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്. ഫെബ്രുവരി 16 ന് ചിത്രം സീ 5 ൽ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചു. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിച്ചതെന്ന് വാർത്ത വന്നിരുന്നു.

ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇതിന്‍റെ കണക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്