കൂത്താട്ടുകുളത്ത് സ്വന്തം കൗൺസിലറെ സിപിഎം തട്ടിക്കൊണ്ടുപോയ കേസിൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസിൽ പൊലീസിനെതിരെ വിമർശനം ശക്തമാകുമ്പോഴാണ് നടപടി.

കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി ത‍ടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി
ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ സിപിഎം ഏര്യാ സെക്രട്ടറി അടക്കം ആരെയും കേസിൽ ചോദ്യം ചെയ്തിരുന്നില്ല. ഇതിനിടെ ഏര്യാ സെക്രട്ടറി പി.ബി രതീഷ് കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് മാധ്യമങ്ങളെ കണ്ടു.

കലാരാജുവുമായി കോണ്‍ഗ്രസ് സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് രതീഷിൻ്റെ ആരോപണം. കോണ്‍ഗ്രസിന്‍റെ തോക്കിന്‍ മുനയില്‍ നിന്നാണ് കല രാജു ഇപ്പോള്‍ സംസാരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. ഇതിനെ നിയമപരമായും രാഷ്ട്രയമായും നേരിടാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. നാളെ വൈകിട്ട് കൂത്താട്ടുകുളത്ത് സിപിഎം വിശദീകരണ യോഗം സംഘടിപ്പിക്കും. 

ആശുപത്രി വിട്ട് കൂത്താട്ടുകുളത്തേക്ക് തിരിച്ചുപോകാന്‍ ഭയമാണെന്ന് ഇതിനിടെ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കലാരാജു പ്രതികരിച്ചു. പൊലീസ് വീഴ്ചയില്‍ അന്വേഷണം തുടരുന്നതിനിടെ മൂവാറ്റുപുഴ ഡിവൈഎസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി.
പകരം ആലുവ ഡിവൈഎസ്പിക്ക് ചുമതല നല്‍കി. 

YouTube video player