തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചെന്ന ആരോപണം സിപിഎം നിഷേധിച്ചു.
തൊടുപുഴ : തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ പ്രചരണ ബോർഡുകളും പ്രചരണ വാഹനവും നശിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച്, പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. പരാജയ ഭീതിയിൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് യുഡിഎഫ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എല്ലാ സ്ഥാനാർത്ഥികളുടെയും ഫ്ലക്സ് ബോർഡുകൾ തയ്യാറാക്കിയത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്നും, യുഡിഎഫ് സ്ഥാനാർത്ഥിക്ക് മാത്രം ഇളവ് നൽകി പരിശോധനയിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് എൽഡിഎഫ് ആരോപണം.
ചട്ടവിരുദ്ധമായി യുഡിഎഫ് തയ്യാറാക്കിയ ഫ്ലക്സ് ബോർഡുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും സിപിഎം ആരോപിക്കുന്നു. പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദമല്ലാത്ത (നോൺ-ഗ്രീൻ) ഫ്ലക്സ് ബോർഡുകൾ ചെയ്യുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും പക്ഷപാതം കാണിക്കുന്നുവെന്നും, യുഡിഎഫിനെ സഹായിക്കുന്നുവെന്നും ആരോപിച്ച് എൽഡിഎഫ് രംഗത്തെത്തിയിരുന്നു. ചട്ടവിരുദ്ധമായ ഇത്തരം ബോർഡുകൾ അധികൃതർ നീക്കം ചെയ്യുന്നതിനെ രാഷ്ട്രീയ അതിക്രമമായി യുഡിഎഫ് ചിത്രീകരിക്കുകയാണെന്നാണ് എൽഡിഎഫ് വാദം.


