ദത്ത് നടപടികളിൽ പിഴവില്ല, കുഞ്ഞിനെ തേടി അച്ഛൻ വന്നില്ല, കുട്ടിയെ അനുപമയ്ക്ക് കിട്ടണമെന്നും ആനാവൂർ നാഗപ്പൻ
നിയമ നടപടികൾ എല്ലാം പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്ത് നൽകിയത്. ഒരു പിശകും സംഭവിച്ചില്ല. ഷിജുഖാന് ഒന്നും വെളിപ്പെടുത്താനാകില്ല
തിരുവനന്തപുരം: ദത്തെടുക്കൽ വിവാദത്തിൽ അനുപമയെയും ഭർത്താവ് അജിത്തിനെയും വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി രംഗത്ത് വന്നു. ഷിജുഖാനെ ന്യായീകരിച്ച ആനാവൂർ നാഗപ്പൻ, കുട്ടിയെ കട്ടുകൊണ്ടപോയെന്ന് പറഞ്ഞ അനുപമ തന്നെ കുഞ്ഞിനെ കൈമാറിയെന്നും പറയുന്നുവെന്നും വിമർശിച്ചു.
'സംഭവത്തിൽ ഷിജുഖാൻ ചെയ്യേണ്ടത് ചെയ്തു. ഷിജുഖാനെ വേട്ടയാടുകയാണ്. ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കട്ട് കൊണ്ടുപോയി എന്ന് പറഞ്ഞ അനുപമ തന്നെ കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞു. അമ്മത്തൊട്ടിലിൽ കിട്ടിയ കുഞ്ഞായിരുന്നു. പത്രപ്പരസ്യം കൊടുത്തിരുന്നുവെങ്കിലും കുഞ്ഞിനെ ചോദിച്ച് ആരും വന്നില്ല. കുഞ്ഞിന്റെ അച്ഛനും വന്നില്ല,' - അദ്ദേഹം പറഞ്ഞു.
'നിയമ നടപടികൾ എല്ലാം പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്ത് നൽകിയത്. ഒരു പിശകും സംഭവിച്ചില്ല. ഷിജുഖാന് ഒന്നും വെളിപ്പെടുത്താനാകില്ല. സർക്കാർ റിപ്പോർട്ട് വരട്ടെ. കാര്യങ്ങളറിയുമ്പോൾ മാധ്യമങ്ങൾ വാർത്ത തിരുത്തിക്കൊടുക്കുമോ? കുട്ടിയെ അമ്മയ്ക്ക് കിട്ടണമെന്നതാണ് സിപിഎം നിലപാട്. പോലീസ് എഫ്ഐആർ എടുക്കേണ്ടതായിരുന്നു. കർശന നടപടി എടുക്കണമെന്നാണ് പാർട്ടി നിലപാട്. അനുപമ പറയുന്നതും സത്യവും പാർട്ടി അന്വേഷിച്ചിട്ടില്ല. ഷിജുഖാനെതിരെ നടപടി എടുക്കാൻ പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.