ചിന്നക്കനാല്‍ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്നും സിവി വര്‍ഗീസ്.

ഇടുക്കി: മാത്യു കുഴല്‍നാടന് അര്‍ഹമായ നടപടിയിലേക്കാണ് സംഭവങ്ങള്‍ എത്തിയിരിക്കുന്നതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്. വിജിലന്‍സ് അന്വേഷണത്തെ എല്ലാതരത്തിലും സ്വാഗതം ചെയ്യുന്നു. കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ് ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടില്ലെന്നും വര്‍ഗീസ് പറഞ്ഞു.

'ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ക്വാറിയുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി കൊണ്ടിരുന്നത് കുഴല്‍നാടനാണ്. ഇതൊക്കെ ഉപയോഗപ്പെടുത്തി പരമാവധി പണം സമ്പാദിച്ചിട്ടുണ്ട്. അതിന്റെ ദുരന്തമാണ് ഇപ്പോള്‍ തേടി എത്തിയിരിക്കുന്നത്.' ചിന്നക്കനാല്‍ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്നും സിവി വര്‍ഗീസ് പറഞ്ഞു. 

അതേസമയം, തനിക്കെതിരായ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. 'പറഞ്ഞ നിലപാടില്‍ മാറ്റമില്ല. ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാം.' വിശദമായി നാളെ പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മാത്യു ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 

കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താന്‍സ് റിസോര്‍ട്ടിന് കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പഞ്ചായത്ത് ഹോം സ്റ്റേ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ നിദ്ദേശം നല്‍കി. ഇവ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലൈസന്‍സ് പുതുക്കി നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെയായതിനാലാണ് അതുവരെ മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയത്.

മുന്‍പ് ഹോംസ്റ്റേ ലൈസന്‍സായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിസോര്‍ട്ട് ലൈസന്‍സാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനുസരിച്ചുള്ള നികുതിയും നല്‍കുന്നുണ്ട്. ഇത് ക്ലറിക്കല്‍ പിഴവാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. റിസോര്‍ട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നല്‍കേണ്ടത്. പഞ്ചയത്തിന്റെ വസ്തു നികുതി രേഖകളില്‍ ഈ കെട്ടിടം റിസോര്‍ട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോര്‍ട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നല്‍കുന്ന കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി ലൈസന്‍സില്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്.

3000 രൂപ കടംവാങ്ങി, കൊടുക്കാൻ വൈകി; വെളുത്തുള്ളി കച്ചവടക്കാരനെ തല്ലിച്ചതച്ചു, നഗ്നനാക്കി മാർക്കറ്റിൽ നടത്തി

YouTube video player