പതിവ്  രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്?സംഘാടകരായ ബിജെപി സംസ്ഥാന ഘടകം മറുപടി പറയണം- റഹീം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: യുവാക്കളുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പങ്കെടുത്ത യുവം 2023 പരിപാടിയെ പരിഹസിച്ച് എഎ റഹീം എംപി. പ്രധാനമന്ത്രി സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ നിന്നുപോലും ഒളിച്ചോടാൻ തുടങ്ങിയിരിക്കുന്നുവെന്ന് റഹീം പറഞ്ഞു. പ്രധാനമന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‌ സംവാദം നടന്നില്ല,ഒരു ചോദ്യം പോലും ആർക്കും ചോദിയ്ക്കാൻ കഴിഞ്ഞുമില്ലെന്ന് റഹീം പരിഹസിച്ചു.

ബിജെപി തന്നെ നടത്തുന്ന പരിപാടി, അവർ തന്നെ ക്ഷണിച്ചും ,തയ്യാറാക്കിയും കൊണ്ടുവന്നവർ, അവർ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങൾ , സംവാദം റിപ്പോർട്ട് ചെയ്യാൻ കാത്തുനിന്ന മാധ്യമങ്ങൾ. പക്ഷേ സംഭവിച്ചത് പ്രധാനമന്ത്രിയുടെ പതിവ് മൻ കി ബാത്ത് ആണെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്? അല്ലെങ്കിൽ സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ? സംഘാടകരായ ബിജെപി സംസ്ഥാന ഘടകം മറുപടി പറയണം- റഹീം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

വന്ന് വന്ന് സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ 
നിന്നുപോലും ഒളിച്ചോടാൻ 
തുടങ്ങിയിരിക്കുന്നു പ്രധാനമന്ത്രി.
യുവം പരിപാടിയുടെ സംഘാടകർ 
വാഗ്ദാനം ചെയ്തത് രണ്ട്‌ പ്രത്യേകതകളായിരുന്നു.
1.പ്രധാനമന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാം.
2.ഇതിൽ രാഷ്ട്രീയമില്ല.
സംഭവിച്ചതോ??
സംവാദം നടന്നില്ല,ഒരു ചോദ്യം പോലും ആർക്കും ചോദിയ്ക്കാൻ കഴിഞ്ഞുമില്ല.
രാഷ്ട്രീയമില്ലെന്നു വാഗ്ദാനം ചെയ്ത് വിളിച്ചു 
കൂട്ടിയിട്ട് ലക്ഷണമൊത്ത രാഷ്ട്രീയ പ്രസംഗം നടത്തി 
പ്രധാനമന്ത്രി മടങ്ങി.
വിവിധ മേഖലകളിലെ പ്രതിഭകളെ 
പ്രധാനമന്ത്രിയുമായി സംവദിക്കാൻ ക്ഷണിക്കുന്നു.
ബിജെപി തന്നെ നടത്തുന്ന പരിപാടി,അവർ തന്നെ ക്ഷണിച്ചും,തയ്യാറാക്കിയും കൊണ്ടുവന്നവർ,അവർ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങൾ ,സംവാദം റിപ്പോർട്ട് ചെയ്യാൻ കാത്തുനിന്ന മാധ്യമങ്ങൾ.....
പക്ഷേ സംഭവിച്ചത് ,
പതിവ് മൻ കി ബാത്ത്.
ബിജെപിയുടെ പതിവ് രാഷ്ട്രീയ പ്രചരണ പൊതുയോഗം എന്നതിൽ കവിഞ്ഞു വേറൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്?
അല്ലെങ്കിൽ സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ?
സംഘാടകരായ ബിജെപി സംസ്ഥാന ഘടകം 
മറുപടി പറയണം.

പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോ​ഗികമല്ലാതെ കേരളത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയായിരുന്നു യുവം. കേരളത്തിലെ യുവാക്കളുമായി നേരിട്ട് സംവദിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിങ് കേരള (Vibrant Youth for Modifying Kerala) എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതുവരെ ഒരു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാന്നായായിരുന്നു സംഘാടകർ അവകാശപ്പെട്ടത്. യുവം 2023 പരിപാടിയിൽ രാഷ്ട്രീയ - സാംസ്‌കാരിക - സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിരുന്നു. ഇവർക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പ്രകാശ് ജാവദേക്കർ, അനിൽ ആന്‍റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായി.

Read More : 'കേരളത്തിലെ ചിലയാളുകൾക്ക് രാവും പകലും സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ'; നരേന്ദ്ര മോദി