ഈസ്റ്റര്‍ ദിനത്തിൽ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ പള്ളി സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വിമ‍ര്‍ശനമുണ്ട്

ദില്ലി: ബിജെപി അനുകൂല നിലപാടെടുത്ത കർദിനാൾ അടക്കമുള്ളവർക്കെതിരെ സിപിഎം മുഖപത്രത്തിൽ വിമർശനം. പീപ്പിൾസ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലാണ് തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി, ക‍ര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവ‍ര്‍ക്കെതിരെ അടക്കം രൂക്ഷമായ വിമ‍ര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾ കടുത്ത ആക്രമണത്തിന് വിധേയമാകുമ്പോൾ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതിനെയാണ് പീപ്പിൾസ് ഡെമോക്രസി വിമ‍ര്‍ശിക്കുന്നത്.

ഈസ്റ്റര്‍ ദിനത്തിൽ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ പള്ളി സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വിമ‍ര്‍ശനമുണ്ട്. തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയും കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നു. ക്രിമിനൽ കേസ് നേരിടുന്ന കർദിനാൾ ആലഞ്ചേരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ച നേതാവാണെന്ന് പുകഴ്ത്തി. മുസ്ലിം ക്രിസ്ത്യൻ ഭിന്നിപ്പ് ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ആർഎസ്എസ് ലക്ഷ്യം. ഇതിനായി വിദേശ ഫണ്ട് സ്വീകരിക്കുന്നത് തടഞ്ഞടക്കം സമ്മർദമുണ്ടാക്കുന്നുവെന്നും ലേഖനത്തിലുണ്ട്.

ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ 2014 ന് ശേഷം കൂടി. ഛത്തീസ്ഗഡിൽ നിരവധി ക്രിസ്ത്യൻ വിഭാഗക്കാർക്ക് ഗ്രാമങ്ങൾ വിട്ടൊഴിഞ്ഞു പോകേണ്ടി വന്നു. ചില സഭാ നേതാക്കളുടെ പ്രസ്താവനകൾ സഭയുടെയും ക്രിസ്ത്യൻ സമൂഹത്തിന്റെയും മൊത്തം അഭിപ്രായമല്ല. കേരളത്തിലെ ക്രിസ്ത്യൻ വിഭാഗം മതേതരത്വം ആഗ്രഹിക്കുന്നവരാണ്. ബിജെപിയുടെ ആർഎസ്എസിന്റെയും ക്രിസ്ത്യൻ വിരുദ്ധ സ്വഭാവത്തെ കുറിച്ച് അവർ ബോധവാന്മാരാണെന്നും പീപ്പിൾഡ് ഡെമോക്രസി പറയുന്നു.

മേഘാലയിലും നാഗാലാൻഡിലും ക്രിസ്ത്യൻ വിഭാഗം ബിജെപിയെ പിന്തുണച്ചു എന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാദമെന്നും ഇതിലുണ്ട്. ഒരു സംസ്ഥാനത്ത് അറുപതിൽ 2 സീറ്റും മറ്റൊരിടത്ത് ഭരണപങ്കാളിയും മാത്രമാണ് ബിജെപിയെന്നും സിപിഎം മുഖപത്രം ചൂണ്ടിക്കാട്ടുന്നു.