എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ടത്തില്‍ പിന്മാറുന്ന നടപടിയാണ്‌ പ്രതിപക്ഷം കാണിച്ചത്‌.പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ പ്രതിപക്ഷത്തിന്‌ താല്‍പര്യമെന്ന്‌ ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്നും ആക്ഷേപം

തിരുവനന്തപുരം:ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട്‌ പ്രവാസികളോട്‌ കാണിച്ച കൊടും ക്രൂരതയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കുന്ന ജനവിഭാഗമാണ്‌ പ്രവാസികള്‍. കേരളത്തിലെ സമസ്‌ത മേഖലകളുടേയും പുരോഗതിക്ക്‌ വലിയ പിന്തുണയാണ്‌ പ്രവാസി മേഖലയില്‍ നിന്നും ലഭിക്കുന്നത്‌. കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകുന്നതിനും പ്രധാന പങ്ക്‌ പ്രവാസികള്‍ വഹിക്കുന്നുണ്ട്‌. രാജ്യത്തിന്‌ വിദേശ നാണ്യം നേടിത്തരുന്ന കാര്യത്തിലും വലിയ സംഭാവനയാണ്‌ പ്രവാസികള്‍ നല്‍കുന്നത്‌.

നമ്മുടെ സംസ്ഥാനം പ്രളയമുള്‍പ്പടെയുള്ള ദുരന്തം നേരിടുന്ന ഘട്ടത്തിലും ജനിച്ച നാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസികള്‍ നല്‍കിയ സഹായം ആര്‍ക്കും വിസ്‌മരിക്കാനാകുന്നതല്ല. കോവിഡ്‌ കാലം മറ്റ്‌ എല്ലാ മേഖലയിലും എന്നപോലെ പ്രവാസികള്‍ക്കും വലിയ ദുരിതമാണ്‌ സംഭാവന ചെയ്‌തിട്ടുള്ളത്‌. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ പൊതു പ്രശ്‌നമായിക്കണ്ട്‌ പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായി ലോക കേരള സഭ പ്രവര്‍ത്തിക്കുമെന്നാണ്‌ പ്രവാസികള്‍ പ്രഖ്യാപിച്ചത്‌. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ടത്തില്‍ പിന്മാറുന്ന നടപടിയാണ്‌ പ്രതിപക്ഷം കാണിച്ചത്‌. എന്നാല്‍ ഇതില്‍ നിന്നും പിന്മാറിയ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ പ്രതിപക്ഷത്തിന്‌ താല്‍പര്യമില്ല എന്നത്‌ കൂടി വ്യക്തമായിരിക്കുകയാണ്‌.

നാട്ടില്‍ നിന്നും വിദൂരതയില്‍ ജീവിക്കുമ്പോഴും ഈ നാടിനെക്കുറിച്ച്‌ ചിന്തിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകളോടാണ്‌ ഇത്തരമൊരു നിലപാട്‌ പ്രതിപക്ഷം സ്വീകരിച്ചത്‌. ഇതിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ പ്രതിപക്ഷത്തിന്‌ താല്‍പര്യമെന്ന്‌ ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു

ലോക കേരള സഭ; സർക്കാരിനെ പ്രശംസിച്ച് കെഎംസിസി പ്രതിനിധി, അത്ര വിശാലമല്ല ഞങ്ങളുടെ മനസ്സെന്ന് വിഡി സതീശന്‍

ലോക കേരള സഭ യുഡിഎഫ് നേതാക്കള്‍ ബഹിഷ്കരിച്ചെങ്കിലും അണികള്‍ക്ക് വിലക്കില്ല. മുസ്ലിം ലീഗിൻ്റെ പ്രവാസി സംഘടനയായ കെ എം സി സി പ്രതിനിധി ലോക കേരള സഭയിൽ പങ്കെടുത്തു. കെ എം സി സി പ്രതിനിധി കെ പി മുഹമ്മദ് കുട്ടിയാണ് ലോക കേരള സഭയില്‍ പങ്കെടുത്തത്. മുസ്ലീം ലീഗ് പ്രവർത്തക സമിതി അംഗമാണ് കെ പി മുഹമ്മദ് കുട്ടി. തനിക്ക് പങ്കെടുക്കാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

മികച്ച രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്ന സർക്കാരിനെ മുഹമ്മദ് കുട്ടി പ്രശംസിച്ചു. പ്രവാസികള്‍ക്ക് ഉറങ്ങാൻ സ്ഥലവും ഭക്ഷണവും നൽകരുതെന്നാണ് വിമർശനം. താൻ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇനിയുള്ള സമ്മേളനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ലോക കേരള സഭ ബഹിഷ്കരണം വ്യക്തിപരമായി എടുത്ത തീരുമാനം അല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാവരും കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണ്. പ്രവാസികളെ അവഹേളിക്കുന്ന തീരുമാനം ഒന്നുമല്ല. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനം.100ൽ അധികം കോണ്‍ഗ്രസ് പ്രവർത്തകർ ആശുപത്രിയിലാണ്. അത്തരം സാഹചര്യത്തില്‍ അവിടെ പോയിരിക്കാൻ മാത്രം വിശാലമല്ല ഞങ്ങളുടെ മനസ്സ്. ലോക കേരള സഭയിൽ ധൂർത്ത് ഉണ്ട്. കോണ്ഗ്രസ്സ് ഓഫീസുകൾ ആക്രമിക്കപ്പെടുന്നു. ഈ സമയത്ത് മുഖ്യമന്ത്രിക്ക് ഒപ്പം പോയിരിക്കാൻ മാത്രം വിശാലമല്ല തന്‍റെ മനസ്സെന്നും വിഡി സതീശന്‍ വിശദീകരിച്ചു.

ലോകകേരള സഭ: 'പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്'? എം എ യൂസഫലി

ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക കേരള സഭക്ക് വന്ന പ്രവാസികൾ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുത്തത്. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്ന് യൂസഫലി പറഞ്ഞു.