Asianet News MalayalamAsianet News Malayalam

PC George : വര്‍ഗീയ പരാമര്‍ശം: പിസി ജോര്‍ജിന്റെത് വിടുവായിത്തങ്ങളായി തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം

"ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം". 

cpim slams pc george on his communal speech at thiruvananthapuram
Author
Thiruvananthapuram, First Published Apr 30, 2022, 6:13 PM IST

തിരുവനന്തപുരം: മുസ്ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജ് (P C George) കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ, ജോര്‍ജിനെതിരെ സിപിഐഎം (CPIM) രംഗത്ത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നത്. ഇതിനെതിരെയാണ് സിപിഐഎം  സംസ്ഥാന സെക്രട്ടേറിയറ്റ്  പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്.   കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയ വാദികളും ബോധപൂർവ്വമായ പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. 

ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം.  കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണം -സിപിഐഎം പ്രസ്താവനയില്‍ പറയുന്നു. 

മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സിപിഐഎം പറയുന്നു. 

അതേ സമയം  പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജ് (P C George) കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മകന്‍ ഷോണ്‍ ജോര്‍ജിന്‍റെ (Shone George) പ്രതികരണം. ഫേസ്ബുക്കില്‍ 'കൈകൂപ്പുന്ന' ഇമോജിയാണ് ഷോണ്‍ ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്. പിതാവായ പി സി ജോര്‍ജിന്‍റെ പരാമര്‍ശങ്ങളില്‍ മനം മടുത്താണോ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.

അതേസമയം, പി സി ജോർജിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് യുവ നേതാക്കള്‍ ഉയര്‍ത്തിയത്. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ കടുത്ത ഭാഷയിലാണ് പി സി ജോര്‍ജിനെ വിമര്‍ശിച്ചത്. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറ‌ഞ്ഞു.

സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു.  തരാതരം പോലെ ഏത് വൃത്തികേടും എന്ത് തരം വർഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, പിസി ജോർജിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു,

മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി.  മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ ഉന്നയിച്ചു. 

Follow Us:
Download App:
  • android
  • ios