ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം. വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഇതാണെന്നും പി ജയരാജന്‍

കണ്ണൂര്‍: മാധ്യമങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ (P Jayarajan). മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നാണ് ജയരാജന്‍റെ വിമര്‍ശനം. കണ്ണൂരിലെ പാമ്പന്‍മാധവന്‍ അനുസ്മര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്തുകിട്ടും എന്നതല്ല, നിലപാടാണ് പ്രധാനം. ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം (CPIM). വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോൺഗ്രസിനുണ്ടോയെന്നും സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിൽ പി ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ ജയരാജന്‍ അനുകൂലികളില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ പറയാനുള്ളത് മാത്രം പറഞ്ഞ് പി ജെ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്. 

  • സെക്രട്ടേറിയറ്റിൽ പി ജയരാജനില്ല, 'പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', വിമ‍ർശനവുമായി റെഡ് ആ‍ർമി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി ജയരാജനില്ലെന്ന് അറിഞ്ഞതോടെ നേതാവിനായി സമൂഹ മാധ്യമങ്ങളിൽ മുറവിളി. സിപിഎം സംസ്ഥാന സെക്രട്ടറേറിയേറ്റിൽ ജയരാജനെ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. "പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്", "സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം" എന്നാണ് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നത്. 'കണ്ണൂരിൻ ചെന്താരകമല്ലോ ജയരാജൻ' എന്ന പാട്ടും പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

പോസ്റ്റുകൾ ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചരിക്കുകയാണ് ഇപ്പോൾ. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുക്കാത്തതിൽ അനുയായികളുടെ വിമർശനം ഉയരുന്നതിനിടെയാണ് ഇത്. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് മൂന്ന് വർഷമായിട്ടും പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. അതിനാൽ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറിയായി തുടരാനാവും. സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട പി ശ്രീരാമകൃഷ്ണനെ ഇക്കുറി പരിഗണിച്ചില്ല. പുതുതായി വനിതകളാരും സെക്രട്ടേറിയറ്റിൽ ഇല്ല. പി.കെ.ശ്രീമതി മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതാ സാന്നിധ്യം.

  • 'സീനിയർ നേതാക്കളെയെല്ലാം സെക്രട്ടറിയേറ്റിലെടുക്കാനാകില്ല', പി ജയരാജൻ വിഷയത്തിൽ കോടിയേരി

പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൂടുതൽ പേർ ഒരേ ജില്ലയിൽ നിന്നുമുള്ളതിനാലാണ് പി ജയരാജനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് കോടിയേരിയുടെ വിശദീകരണം. 

''കണ്ണൂരിൽ നിന്നും കൂടുതൽ പേരുണ്ട്. എല്ലാ ജില്ലകൾക്കും അവസരം നൽകണം. അതിനാലാണ് പി ജയരാജനെ ഒഴിവാക്കേണ്ടി വന്നത്. 'ആരേയും എഴുതിത്തള്ളാൻ കഴിയില്ല. ജയരാജനുമായി പ്രശ്നങ്ങളില്ല. പാർട്ടിയിലെ സീനിയർ മെമ്പറാണെന്ന് കരുതി എല്ലാവരേയും പാർട്ടി സെക്രട്ടറിയേറ്റിലേക്ക് എടുക്കാൻ കഴിയില്ലെന്നും പ്രവർത്തനത്തിനുള്ള ആളുകളെ നോക്കി കുറച്ച് പേരെ മാത്രം എടുക്കുകയായിരുന്നുവെന്നുമാണ് കോടിയേരിയുടെ വിശദീകരണം. 

ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിലും കോടിയേരി വിശദീകരണം നൽകി. സംസ്ഥാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ നേരത്തെ കത്ത് നൽകിയിരുന്നുവെന്നും ജില്ലാ കമ്മറ്റിയിൽ പ്രവർത്തിക്കാമെന്നാണ് അദ്ദേഹം പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി. പ്രായ പരിധിയും പരിഗണനയിൽ വന്നപ്പോഴാണ് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാന നിരയിലേക്ക് കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തുകയെന്നത് പാർട്ടി തീരുമാനമായിരുന്നു. ഭാവിയെ ലക്ഷ്യം വെച്ചുള്ള തീരുമാനമാണത്. കേന്ദ്രകമ്മിറ്റി 75 എന്ന ഒരു പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. നിലവിലുള്ള നേതാക്കളെല്ലാം 75 ന് അടുത്ത് പ്രായമുള്ളവരാണ്. എല്ലാവരും ഒഴിയുമ്പോൾ പാർട്ടിക്ക് പുതിയ ഒരു നിര നേതാക്കൾ വേണം. ആ കാഴ്ചപ്പാടോടെയാണ് കൂടുതൽ യുവാക്കളെ സംസ്ഥാന നേതൃത്വത്തിലേക്ക് എടുത്തത്. എല്ലാവരും പാർട്ടി തീരുമാനത്തെ അംഗീകരിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.