സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച്, യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ടികെ ഗോവിന്ദൻ, സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് 12627 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി.

കണ്ണൂർ: ഇന്നുവരെ കേരളത്തിൽ സിപിഎമ്മിൽ കേട്ടുപരിചയമില്ലാത്ത തരത്തിലൊരു സ്ഥാനാർത്ഥിത്വ പ്രഖ്യാപനം. അതായിരുന്നു തളിപ്പറമ്പിൽ പികെ ശ്യാമളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നടപടി. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സൺ മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ജീവിതപങ്കാളിയുമാണ്. പാർട്ടി ശക്തികേന്ദ്രത്തിൽ യോഗ്യരായ സ്ഥാനാർത്ഥികൾ മറ്റനേകം പേർ വേറെയും ഉണ്ടായിട്ടും എന്തുകൊണ്ട് പികെ ശ്യാമളയെ തന്നെ സ്ഥാനാർത്ഥിയാക്കി എന്ന ചോദ്യം ആദ്യം ഉയർന്നത് മറ്റെവിടെയുമല്ല, പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ്. അതുയർത്തിയതാകട്ടെ സിപിഎമ്മിൻ്റെ ജില്ലയിലെ തന്നെ സമുന്നതനായ നേതാവായിരുന്ന ടികെ ഗോവിന്ദനും.

പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമെന്നായിരുന്നു ടികെ ഗോവിന്ദൻ്റെ നിലപാട്. താൻ അധ്യക്ഷനായി നടന്ന മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വലിയ വിമർശനം ഉയർന്നുവെന്നാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിപ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. യോഗ്യരായ മറ്റനേകം പേരെ തഴഞ്ഞ് ഈ നിലയിലൊരു സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിൽ പ്രതിഷേധിച്ച് താൻ തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തളിപ്പറമ്പ് നിയോജന മണ്ഡലത്തില്‍ 2021 തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നത് അഡ്വ. വി പി അബ്‌ദുള്‍ റഷീദ് ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമായ അദ്ദേഹം ഇക്കുറിയും സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ യുഡിഎഫ് ക്യാംപിന് ഒട്ടും പ്രതീക്ഷിക്കാതെ വീണുകിട്ടിയ അവസരമായിരുന്നു പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം. ആന്തൂരിലെ സാജൻ്റെ ആത്മഹത്യ വിവാദത്തിൽ കുറ്റാരോപിതയായ ശ്യാമളയെ എളുപ്പത്തിൽ തകർക്കാനാവുമെന്ന് അവർ പ്രതീക്ഷിച്ചു. പക്ഷെ അതിന് അബ്ദുൾ റഷീദിനേക്കാൾ നല്ലത് ടികെ ഗോവിന്ദൻ തന്നെ എന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടി. പകരം അബ്ദുൾ റഷീദിനെ ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി.

ടികെ ഗോവിന്ദൻ്റേത് അച്ചടക്ക ലംഘനമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൻ്റെ ഭാഷ്യം. പാർലമെൻ്ററി വ്യാമോഹം ടികെ ഗോവിന്ദൻ്റെ മനസിൽ കടന്നുകൂടിയെന്ന് വിമർശിച്ച് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പാർട്ടി കോട്ടയായ ജില്ലയിലെ ഏറ്റവും ശക്തമായ തളിപ്പറമ്പിൽ, ജയം നേടാനാവുമെന്ന് നേതൃത്വം കണക്കുകൂട്ടി. പികെ ശ്യാമള തന്നെ എൽഡിഎഫിന് വേണ്ടി മത്സരിച്ചു. ടികെ ഗോവിന്ദനെ യുഡിഎഫ് പിന്തുണച്ചപ്പോഴും 3000 വോട്ട് ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന് സിപിഎം കണക്കുകൂട്ടി. പക്ഷെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 12627 വോട്ട് ഭൂരിപക്ഷത്തിലാണ് ടികെ ഗോവിന്ദൻ ജയിച്ചത്.