കുട്ടനാട്ടിലെ സിപിഎമ്മില്‍ കൂട്ടരാജിയില്ല, പോയവരിലേറെയും പാർട്ടിയിലുണ്ടായിരുന്നവരല്ലെന്ന് ജില്ലാ സെക്രട്ടറി
വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരിപഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനെന്ന് ആർ.നാസർ

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം വിമതർക്കെതിരെ ആഞ്ഞടിച്ച് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ രംഗത്ത്. വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരിപഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോക്കല്‍ സെക്രട്ടറിയായിരുന്നപ്പോൾ രാജേന്ദ്രകുമാർ വെട്ടിപ്പ് നടത്തി. ജനകീയാസൂത്രണത്തിലും തട്ടിപ്പു നടത്തി. രണ്ടു തവണ നടപടിയെടുത്തിട്ടും തിരിച്ചെടുത്തു. ഗ്രൂപ്പു പ്രവർത്തനം നടത്തി, കമ്മിറ്റിയിൽ പങ്കെടുക്കില്ല, ലെവി കൊടുക്കില്ല. അന്തസുണ്ടെങ്കിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നുറുകണക്കിന് പേർ സിപിഎമ്മില്‍ നിന്ന് രാജിവച്ചെന്ന് പറയുന്നത് കള്ളമെന്നും ജില്ല സെക്രട്ടറി പറഞ്ഞു. പാർട്ടി വിട്ടെന്ന് പറയുന്നവർ ഈ പാർട്ടിയിലുണ്ടായിരുന്നവരല്ല. പാർട്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേരെ പുറത്താക്കി. ബാക്കിയുള്ളവർ നേരത്തെ പോയവരാണ്. ഒഴിവാക്കപ്പെട്ടവരാണ് പോയത്. അവർ അപ്പീൽ നൽകിയത് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അതംഗീകരിക്കാതെ പോയി.തലവടിയിൽ ഒരു നേതാവിനെ പുറത്താക്കിയത് ലൈഫ് പദ്ധതിയിൽ തട്ടിപ്പു നടത്തിയതിനാണ്. ഒരേക്കർ സ്ഥലം ഉള്ളത് മറച്ച് വച്ച് വ്യാജരേഖ ചമച്ച് ലൈഫിൽ അപേക്ഷ നൽകി. പാർട്ടിക്ക് നിരക്കാത്ത സമീപനം ചിലർ സ്വീകരിക്കുന്നുവെന്നും ജില്ല സെക്രട്ടറി പറഞ്ഞു. കുട്ടനാട്ടിൽ സിപിഎം ജനകീയ പ്രതിഷേധ സമരത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ആര്‍.നാസറിന് മറുപടിയുമായി സി പി എം .രാമങ്കരി പഞ്ചായത്ത് പ്രസിഡൻറ് രാജേന്ദ്രകുമാർ രംഗത്തെത്തി.രാജിവയ്ക്കണമെന്ന് പറയാൻ ധാർമിക അവകാശമില്ല.വി എസിന് അനുകൂല നിലപാടെടുത്തതിനാണ് തനിക്കെതിരെ ആദ്യം നടപടി എടുത്തത്.രാഷ്ട്രീയ പകപോക്കലാണ് പിന്നിൽ.ധൈര്യമുണ്ടെങ്കിൽ ആർ നാസർ തനിക്കെതിരെ നടപടിയെടുക്കട്ടെ.കുട്ടനാട്ടിൽ 500 ലധികം പേർ വരും ദിവസങ്ങളിൽ സിപിഎം വിടുമെന്നും അദ്ദേഹം പറഞ്ഞു