സനൂപിന്റെ കൊലപാതകം: മുഖ്യപ്രതി നന്ദനെ റിമാന്റ് ചെയ്തു, രണ്ട് പേർ കൂടി പിടിയിലായി
നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ തൃശൂർ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം
തൃശൂർ: കുന്നംകുളം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി നന്ദനെ റിമൻറ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി നന്ദനെ ചിറ്റിലങ്ങാട് എത്തിക്കും.
കേസിൽ രണ്ട് പേർ കൂടി ഇന്ന് പൊലീസിന്റെ പിടിയിലായി. സുനീഷ് , സുജയ് എന്നിവരാണ് പിടിയിലായത്. ഇരുവരും സനൂപിനെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നു. തൃശൂർ തണ്ടിലത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്.
നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ തൃശൂർ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം. സനൂപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ഇവിടുന്ന് ലഭിച്ച രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.