മുഖ്യമന്ത്രിയുടെ മകനെതിരെ നോട്ടീസയച്ച് ഇഡി പേടിപ്പിക്കാൻ നോക്കിയതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ശബരിമല കൊള്ളയിൽ പാർട്ടിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വസ്തുതകൾ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത്. നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ല. ബിജെപി സർക്കാരിൻ്റെ എക്‌സ്റ്റൻഷൻ ഡിപ്പാർട്മെൻ്റാണ് ഇഡിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല കൊള്ളയിൽ പാർട്ടിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ട് വരും. പാർട്ടിക്ക് ഒരു വേവലാതിയുമില്ല. ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ്‌ ഉറപ്പ് നൽകിയിട്ടുണ്ട്. മുന്നണിയിലെ പുതിയ പാർട്ടികൾക്ക് ആർജെഡി സീറ്റ് വിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.