. സഹകരണ മേഖലയെ തകർക്കാൻ ഇ ഡി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും പറഞ്ഞ ഗോവിന്ദൻ, എന്ത് അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യുകയെന്നും ചോദിച്ചു
കണ്ണൂർ: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ മാധ്യമ ശൃംഘലയുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായിയെയാണെന്നാണ് എം വി ഗോവിന്ദന്‍റെ വിമർശനം. ലോക്സഭ ഇലക്ഷൻ ലക്ഷ്യം വച്ചുള്ള നീക്കത്തിലാണ് മാധ്യമങ്ങളെന്നും അതുവരെയുള്ള തലക്കെട്ടുകൾ തയ്യാറാക്കി വച്ചിട്ടുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. സഹകരണ മേഖലയെ തകർക്കാൻ ഇ ഡി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും പറഞ്ഞ ഗോവിന്ദൻ, എന്ത് അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യുകയെന്നും ചോദിച്ചു. കോടിയേരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലെ അനുസ്മരണത്തിനിടെയായിരുന്നു എം വി ഗോവിന്ദൻ്റെ മാധ്യമ വിമർശനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
എം വി ഗോവിന്ദൻ്റെ കോടിയേരി അനുസ്മരണംട
വിപ്ലവകേരളത്തിന്റെ ആ വലിയ നഷ്ടത്തിന് ഒരുവർഷം പൂർത്തിയാവുകയാണ്. കോടിയേരി നമുക്ക് ഒരനുഭവമായിരുന്നു. ഓരോ പാർടി പ്രവർത്തകരുമായും മുഴുവൻ ജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അതുല്യമായ ജീവിതമായിരുന്നു അത്. അസുഖം ഒന്നിന്റെയും അവസാനമല്ലെന്നും മറ്റൊരു പോരാട്ടത്തിന്റെ ആരംഭമാണെന്നും ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ സഖാവ് കോടിയേരി കീഴടങ്ങാൻ മനസ്സില്ലാത്ത എല്ലാ പോരാളികളുടെയും മാതൃകയാണ്.
ഏതെല്ലാം പദവികൾ വഹിച്ചുവോ അതിലെല്ലാം ഒരു കോടിയേരി സ്പർശം അവശേഷിപ്പിച്ചുകൊണ്ടാണ് സഖാവ് കടന്നുപോയത്. സമൂഹത്തെ അഗാധമായി നിരീക്ഷിച്ച് രാഷ്ട്രീയ സംഘടനാ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിന് കോടിയേരിക്ക് പ്രത്യേക പാടവമുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ കാർക്കശ്യവും കണിശതയും സൂക്ഷിക്കുമ്പോൾ തന്നെ ജനലക്ഷങ്ങൾക്ക് അദ്ദേഹം സ്നേഹസ്പർശമായി മാറിയ അനുഭവം നമുക്ക് മറക്കാനാവില്ല.
സമരതീക്ഷ്ണമായ ജീവിതമായിരുന്നു സഖാവിന്റെത്. വിദ്യാർത്ഥി ജീവിതത്തിലൂടെ ആരംഭിക്കുകയും പിന്നീട് നിരവധി സമര പോരാട്ടങ്ങളെ അഭിമുഖീകരിക്കുകയും ചെയ്ത രാഷ്ട്രീയ ജീവിതം. അടിയന്തരാവസ്ഥയുടെ നാളുകളിൽ സഖാവ് ഏറ്റുവാങ്ങിയ കൊടിയ മർദ്ദനങ്ങൾ വിവരണാതീതമാണ്. തന്നെ ഭീകരമായി വേട്ടയാടിയ പോലീസിന്റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹം നേതൃത്വം നൽകി.
മാധ്യമങ്ങളാൽ ഭീകരമായി വേട്ടയാടപ്പെട്ട രാഷ്ട്രീയ പ്രവർത്തകനായിരുന്നു സഖാവ് കോടിയേരി. എന്നാൽ അതിനെയെല്ലാം അദ്ദേഹം ചിരിച്ചുകൊണ്ട് നേരിട്ടു. പാർട്ടിക്കും ഇടതുപക്ഷ സർക്കാരിനുമെതിരായ ഏത് കടന്നാക്രമണങ്ങളെയും ചെറുക്കാനുള്ള കരുത്താണ് സഖാവ് കോടിയേരിയുടെ ഉജ്ജ്വലമായ ഓർമ്മകൾ.
''ഒരു വിപ്ലവകാരി മരണപ്പെടുന്നതോടുകൂടി മറക്കപ്പെടുന്നില്ല, അയാൾ കൂടുതൽ ഊർജ്ജമായി നമുക്ക് മുമ്പിൽ ഉയർന്നു നിൽക്കുകയാണ് ചെയ്യുക'' എന്ന കോടിയേരിയുടെ തന്നെ വാക്കുകൾ നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. കോടിയേരി എന്ന വിപ്ലവകാരിയെക്കുറിച്ചും അതുതന്നെയാണ് ഈ നാട് പറയുന്നത്. സഖാവിന് മരണമില്ല.
