സിപിഎം നേതാവ് എം. സ്വരാജ് തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതായി ആരോപിച്ചു. ചികിത്സാ പിഴവിനെ താൻ ന്യായീകരിച്ചുവെന്ന വാർത്ത തെറ്റാണെന്നും, അതൊരു അബദ്ധമാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം: മാധ്യമങ്ങൾ തന്റെ പ്രസം​ഗം വളച്ചൊടിച്ച് തെറ്റായ രീതിയിൽ വാർത്ത നൽകിയെന്ന ആരോപണവുമായി സിപിഎം നേതാവ് എം. സ്വരാജ്. ചികിത്സാ പിഴവിനെ ന്യായീകരിച്ച് എം സ്വരാജ് എന്ന രീതിയിൽ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ? ഒരു അബദ്ധം പറ്റിയതാണ്, ഒരു തെറ്റ്, മെഡിക്കൽ നെഗ്ലിജൻസ്. എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്. ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോയെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇങ്ങനെയൊക്കെയാണ് താൻ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ പ്രസം​ഗത്തിൽ എവിടെയാണ് ന്യായീകരണം. ഈ സംഭവം ന്യായീകരിക്കാനോ, ഇത് നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാകുമോ. കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞു. എന്നിട്ടും വാർത്തയിൽ കാണുന്നത് 'ന്യായീകരിച്ചു' എന്നാണെന്നും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.