'എൻഫോഴ്സ്മെന്റ് ബദൽ സർക്കാർ ആകാൻ ശ്രമിക്കുന്നു', അന്വേഷണ ഏജൻസികൾക്കെതിരെ എംവി ഗോവിന്ദൻ
ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദൻ. ബദൽ സർക്കാർ ആകാനുള്ള ശ്രമമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ എന്ന് തന്നെയാണ് നിലപാട്. പക്ഷേ ഓരോ ദിവസവും ഓരോ വാർത്തയാണ് സർക്കാരിനെതിരെ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്രചാര വേല നടത്തി ഇടത് സർക്കാരിനെ ക്രൂശിക്കാൻ ഭൂരിപക്ഷം മാധ്യമങ്ങളും പിന്തുണ നൽകുകയാണ്.
സർക്കാരിനെ ദുർബലപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ട് എന്തായെന്നും അദ്ദേഹം ചോദിച്ചു. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ച അദ്ദേഹം, തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘങ്ങളെന്നും ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്രന്റെ ഉള്ളിലെ സ്ത്രീ വിരുദ്ധ നിലപാടാണ് വിവാദ പരാമർശത്തിലൂടെ പുറത്ത് വന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. മുള്ളപ്പള്ളിയുടേത് അബദ്ധത്തിൽ ഉള്ള പരാമർശം അല്ല. എത്ര തവണയാണ് മാപ്പ് പറയുക? മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് എതിരായ സിപിഎമ്മിന്റെ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.