വിവാദ പ്രസംഗം സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദ്ദേശിച്ച് അല്ലെന്ന് എം ടി അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം വിശദീകരിക്കുന്നത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ഞെട്ടി സിപിഎമ്മും കെഎൽഎഫ് സംഘാടകസമിതിയും. പ്രതിരോധത്തിനൊരുങ്ങുകയാണ് ഇടത് ക്യാമ്പ്. എം ടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാർട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിക്കുന്നത്. എം ടി ഇക്കാര്യം അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം വ്യക്തമാക്കുന്നത്. വിവാദത്തിൽ അടിസ്ഥാനമില്ലെന്നും എം ടി അറിയിച്ചതായി ദേശാഭിമാനി വിശദീകരിക്കുന്നു.

ഇന്നലെ സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദില്‍ പിണറായി വിജയന്‍ ഇരിക്കെയാണ് എം ടി വാസുദേവന്‍ നായര്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എം ടിയുടെ വിമര്‍ശനം.