ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിൽ ഭരണഘടനയ്ക്ക് എതിരായ പരാമർശം നടത്തിയതിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്

ദില്ലി: സജി ചെറിയാന്റെ സംസ്ഥാന മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് ദില്ലിയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും തീരുമാനമായാൽ സംസ്ഥാന ഘടകം അറിയിക്കുമെന്നും പിബി അംഗമായ എംഎ ബേബിയും പ്രതികരിച്ചു. സംസ്ഥാന ഘടകം അറിയിക്കുന്നതിന് മുൻപ് വിഷയത്തിൽ പ്രതികരിക്കാനില്ല. തീരുമാനത്തെക്കുറിച്ച് അറിയാതെ തെറ്റായ സന്ദേശമാകുമോയെന്ന് പറയാനാവില്ലെന്നും എംഎ ബേബി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നിട്ടുണ്ട്. സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് തിരിച്ചെടുക്കാനുള്ള തീരുമാനം ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. സംഭവത്തിൽ പൊലീസിന്റേത് തട്ടിക്കൂട്ട് അന്വേഷണമാണ്. ഗോൾവാൾക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സിൽ പറയുന്ന അതേ കാര്യമാണ് സജി ചെറിയാൻ പ്രസംഗിച്ചതെന്നും വിഡി സതീശൻ വിമർശിച്ചു.

ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിൽ ഭരണഘടനയ്ക്ക് എതിരായ പരാമർശം നടത്തിയതിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്തി ഇദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെത്തിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാരിൽ സാംസ്കാരിക വകുപ്പായിരുന്നു സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്.

വിമർശനാത്മകമായി സംസാരിക്കുകയാണ് സജി ചെറിയാൻ ചെയ്തതെന്നും ഭരണഘടനയെയോ ഭരണഘടനാ ശിൽപികളെയോ അവഹേളിച്ചിട്ടില്ലെന്നുമാണ് സംഭവത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ട തിരുവല്ല, റാന്നി എംഎൽഎമാർ പോലും മൊഴി നൽകിയതെന്നും റെഫർ റിപ്പോർട്ടിലുണ്ട്. ഇതിന് പിന്നാലെയാണ് സജി ചെറിയാന് വീണ്ടും മന്ത്രി സഭയിലേക്കുള്ള വരവിന് കളമൊരുങ്ങിയത്.