പിബിയിൽ വിശദമായ ചർച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കൾ. മാധ്യമ സൃഷ്ടിയായ ആരോപണമാണെന്നും പിബി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഉയർന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. വിഷയം ഉന്നയിക്കപ്പെട്ടാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടും. അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടാണ് കൂടുതൽ നേതാക്കൾക്കുമുള്ളത്. പിബിയിൽ വിശദമായ ചർച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കൾ.

ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ കേന്ദ്ര തലത്തിലെ ചർച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ആരോപണം മാധ്യമ സൃഷ്ടിയെന്നും പിബിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലെ വിഷയങ്ങളിലും ചർച്ചയുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ ശേഷമാണ് എംവി ഗോവിന്ദൻ്റെ ഈ വിശദീകരണം.

വിവാദത്തെക്കുറിച്ച് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ വിവരം തേടിയിരുന്നു. വിഷയത്തിൽ ഇടപെടാൻ മടിക്കില്ല എന്ന സൂചനയാണ് ഇന്നലെ സീതാറാം യെച്ചൂരി നല്‍കിയത്. അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്ന നിലപാടാണ് കേന്ദ്ര നേതാക്കൾക്കുള്ളത്. പൊളിറ്റ് ബ്യൂറോയുടെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ വിഷയം വലിയ വിവാദമായി മാറിയ സാഹചര്യത്തിൽ ഇക്കാര്യം അവഗണിച്ചു പോകേണ്ടതില്ല എന്നാണ് നേതൃത്വം കരുതുന്നത്. 

അന്വേഷണമുണ്ടായാൽ അതിന്‍റെ റിപ്പോർട്ട് കേന്ദ്ര നേതാക്കളും ചർച്ച ചെയ്യും പിബിക്ക് മുന്നോടിയായി എകെജി ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും കണ്ടിരുന്നു. അതിന് ശേഷമായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം വന്നത്. വിഷയത്തിൽ പരസ്യവിവാദം തണുപ്പിക്കാനുള്ള നീക്കമാണ് തല്ക്കാലം സംസ്ഥാന നേതാക്കളിൽ കാണുന്നത്. ഇതിനോട് യെച്ചൂരി ഉൾപ്പടെയുള്ള കേന്ദ്ര നേതാക്കൾ കൈക്കൊള്ളുന്ന നിലപാട് ഈ സാഹചര്യത്തിൽ പ്രധാനമാകും.