Asianet News MalayalamAsianet News Malayalam

CPM : ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം സർക്കാർ,  വികസന പദ്ധതികളിൽ മുന്നോട്ട് തന്നെ; കോടിയേരി

വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പദ്ധതികളുമായി മുന്നോട്ട് പോകും. സിപിഎമ്മിന്റെ ആശയസംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു.

cpm secretary kodiyeri balakrishnan about state conference
Author
Kochi, First Published Feb 27, 2022, 1:37 PM IST

കൊച്ചി:  സംസ്ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് (LDF) സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന  പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും. സിപിഎമ്മിന്റെ ആശയസംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കെ റെയിൽ അടക്കമുള്ള വിഷയത്തിൽ സിപിഎമ്മിന് ഉള്ളിൽ നിന്നും തന്നെ എതിർപ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രീതിയിൽ പാർട്ടി എത്തിയെന്ന് അവകാശപ്പെട്ട കോടിയേരി സംസ്ഥാന സമ്മേളനത്തിൽ ആര് പതാക ഉയർത്തണമെന്നത് നാളെ 4 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും അറിയിച്ചു. 

സിപിഎം സംസ്ഥാന സമ്മേളനം മറ്റന്നാൾ കൊച്ചിയിൽ

സിപിഎം സംസ്ഥാന സമ്മേളനത്തിന് മറ്റന്നാൾ കൊച്ചിയിൽ തുടക്കമാകും. പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. കൊവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. സർക്കറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് സിപിഎം നേതൃത്വം വീണ്ടും സമ്മേനത്തിനെത്തുന്നത്. മറൈൻ  ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ 1 ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. 

ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളനത്തിലവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സെക്രട്ടറിയേറ്റ് യോഗം നാളെ രാവിലെ 10 മണിക്ക് നടക്കും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ്  താമസം ഒരുക്കിയിട്ടുള്ളത്. ജനുവരി 4 ന് പൊതു സമ്മേളനത്തോടെ 23 പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം സമാപിക്കും

Follow Us:
Download App:
  • android
  • ios