ഇന്ത്യയില്‍ ഗവേഷണം നടത്താനും സാമൂഹിക വിഷയങ്ങള്‍ പരിശോധിക്കാനും അനുവാദം നല്‍കുന്ന ഗവേഷക വിസയുണ്ടായിട്ടും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയത് എന്തിനെന്നു വ്യക്തമാക്കാൻ കേന്ദ്രം തയാറാകണം
തിരുവനന്തപുരം: നരവംശ ശാസ്ത്രജ്ഞനായ (Anthropologist) ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയെ (Filippo Osella) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒരു കാരണവും വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി (CPM Secretary) കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) രംഗത്ത്. കേന്ദ്രത്തിന്‍റെ നടപടി അനീതിയാണെന്നും പ്രതിഷേധാർഹമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. തിരിച്ചയക്കാനുള്ള കാരണം വ്യക്തമാക്കാനോ അത് അദ്ദേഹത്തെ ബോധിപ്പിക്കാനോ വിമാനത്താവള അധികൃതർ തയാറായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയ കോടതി കേന്ദ്ര നടപടിയുടെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകൾ
നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒരു കാരണവും വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. തിരിച്ചയക്കാനുള്ള കാരണം വ്യക്തമാക്കാനോ അത് അദ്ദേഹത്തെ ബോധിപ്പിക്കാനോ വിമാനത്താവള അധികൃതർ തയാറായിരുന്നില്ല എന്നാണ് അറിയുന്നത്. കേന്ദ്ര നിർദേശ പ്രകാരം എമിഗ്രേഷൻ അധികൃതർ ഏർപ്പെടുത്തിയ ഈ വിലക്ക് അനീതിയാണ്.
മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ഗവേഷക സെമിനാറില്‍ പങ്കെടുക്കാനാണു ഫിലിപ്പോ ഒസെല്ലോ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യയില്‍ ഗവേഷണം നടത്താനും സാമൂഹിക വിഷയങ്ങള്‍ പരിശോധിക്കാനും അനുവാദം നല്‍കുന്ന ഗവേഷക വിസയുണ്ടായിട്ടും
വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയത് എന്തിനെന്നു വ്യക്തമാക്കാൻ കേന്ദ്രം തയാറാകണം.
ഇംഗ്ലണ്ടിലെ ഫാല്‍മര്‍ പ്രദേശത്ത് 1959ല്‍ സ്ഥാപിച്ച സസക്‌സ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര-ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രഫസറാണ് ഫിലിപ്പോ ഒസെല്ല. നരവംശശാസ്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളിലും അദ്ദേഹം ഗവേഷണം ചെയ്യുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഗവേഷണം ചെയ്യുന്ന ഫിലിപ്പോ നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം. അന്നൊന്നുമില്ലാത്ത എന്തു പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്ന് പൊതു സമൂഹം അറിയേണ്ടതുണ്ട്. ഫിലിപ്പോ ഒസെല്ലെയോടുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
ഇന്നലെയാണ് ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചത്. ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹത്തെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും തിരിച്ചയക്കുകയുമായിരുന്നു. റിസർച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം വന്നത്. എന്നാൽ യാതൊരു കാരണവും വിശദീകരിക്കാതെയാണ് ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതെന്ന് സംഘാടകരിൽ ഒരാളായ ജെ ദേവിക വ്യക്തമാക്കിയത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നുമാണ് എഫ്ആർആർഒ അധികൃതർ അറിയിച്ചത്. ഇന്ത്യാ ഗവൺമെന്റിന്‍റെ തീരുമാനമാണെന്നും ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അറിയിച്ചിരുന്നു.
