തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉയർന്നു. സംഘടനാ തലത്തിലെ ഗുരുതര വീഴ്ച, ന്യൂനപക്ഷങ്ങൾ അകന്നത്, വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ സമീപനം എന്നിവ പരാജയകാരണങ്ങളായി ചർച്ച ചെയ്യപ്പെട്ടു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, സിപിഎം സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമർശനം. സംഘടനാ തലത്തിൽ സിപിഎമ്മിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്ത് നിന്ന് അകന്നത് പാർട്ടിക്ക് അറിയാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു. വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ സമീപനത്തിലും വിമർശനമുയർന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി. കണ്ണൂരിൽ പാർട്ടിയിലെ കലാപം ഗൗരവത്തോടെ കാണണം. അണികൾ മാത്രമല്ല അംഗങ്ങളും അകന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും വൻ വീഴ്ച സംഭവിച്ചു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഒരിക്കലും പാടില്ലായിരുന്നു. ടിഐ മധുസൂദനനെതിരായ ആക്ഷേപവും ഗുരുതരം. പാർട്ടിയിൽ അടിമുടി തിരുത്ത് വേണമെന്നും ചർച്ച ചെയ്യാൻ പ്ലീനം വിളിച്ച് ചേർക്കണമെന്നും ആവശ്യമുയർന്നു.

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന സമിതി ചേര്‍ന്നത്. തുടര്‍ ഭരണ പ്രതീക്ഷയോടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിട്ട എല്‍ഡിഎഫ് മുന്നണി വെറും 35 സീറ്റില്‍ ഒതുങ്ങിയിരുന്നു. സമീപകാലത്ത് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയപ്പെട്ടു. പലയിടത്തും ഭൂരിപക്ഷം കുറഞ്ഞു. കോഴിക്കോട് ഒരുസീറ്റ് മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.
