വയനാട്ടിലെത്തിയ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായി. ഇതോടെ പ്രതിരോധത്തിലായ പാർട്ടി വിവാദം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. ഒടുവിൽ മമ്മൂട്ടി തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ച് സംസാരിച്ചതോടെ പ്രശ്നങ്ങൾക്ക് അയവ് വന്നെന്നാണ് സിപിഎം പ്രതീക്ഷ

തിരുവനന്തപുരം: വയനാട് ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ വച്ച് മമ്മൂട്ടി അതൃ‍പ്തി പ്രകടിപ്പിച്ച സംഭവത്തില്‍ വൻ പ്രതിരോധത്തിലായി സി പി എം. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം എത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് സി പി എം ശ്രമം. വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി. ഇതിനെല്ലാം ഒടുവിൽ മമ്മൂട്ടി, റഫീഖിനെ വിളിച്ചതോടെ വിവാദം അണയുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. മമ്മൂട്ടിയുടെ വിളിയെത്തിയതിന് ശേഷം ഇടത് സൈബർ ആക്രമണത്തിന്‍റെ തോത് കുറഞ്ഞത് സി പി എമ്മിന് ആശ്വാസമാണ്.

വിവാദവും വിശദാംശങ്ങളും

മാധ്യമങ്ങളെയെല്ലാം ഒഴിവാക്കി തികച്ചും സ്വകാര്യസന്ദർശനത്തിനായി ഇന്നലെ ടൗൺഷിപ്പിലെത്തിയ തന്നെ വിടാതെ ജില്ലാ സെക്രട്ടറി റഫീഖും സി പി എം നേതാക്കളും അനുഗമിച്ചതാണ് മമ്മൂട്ടിയെ ചൊടിപ്പിച്ചത്. എന്തിനാണ് നിങ്ങള്‍ എപ്പോഴും എന്‍റെ കൂടെ നില്‍ക്കുന്നതെന്നും ഞാൻ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് എല്ലാവരും വിചാരിക്കില്ലെയെന്നുമായിരുന്നു മമ്മൂട്ടിയുടെ റഫീഖിനോട് ചോദിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഇടത് കേന്ദ്രങ്ങളിൽ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണത്തിനാണ് വഴിവെച്ചത്. മമ്മൂട്ടിയെയും ജില്ലാ സെക്രട്ടറിയേയും തള്ളാനും കൊള്ളാനും ആകാത്ത സാഹചര്യത്തില്‍പ്പെട്ട സി പി എം നേതൃത്വം കടുത്ത പ്രതിരോധത്തിലായി. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഒടുവിൽ മന്ത്രി പി രാജീവ് തന്നെ രംഗത്തെത്തി. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് കൂടുതൽ ലോകമറിഞ്ഞുവെന്നും പി രാജീവ് പറഞ്ഞു. എന്നാൽ ജില്ലാ സെക്രട്ടറി റഫീഖ് ദുരന്തമേഖലയില്‍ സജീവമായി പ്രവർത്തിച്ച ആളാണെന്നായിരുന്നു മമ്മൂട്ടിയെ തള്ളാതെയുള്ള മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.

വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി. പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ ഇടപെടലുകള്‍ തെറ്റിദ്ധരിക്കുമെന്ന കണ്‍സേണ്‍ ആണാണ് മമ്മൂട്ടി പങ്കുവെച്ചതെന്നും റഫീഖ് പറഞ്ഞു. മനപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞായി വ്യക്തമാക്കിയ റഫീഖ് വിവാദം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. അതേസമയം ഭരണ നേട്ടമായി തെരഞ്ഞെടുപ്പില്‍ ഉയർ‍ത്തിക്കാട്ടുന്ന ടൗണ്‍ഷിപ്പിന്‍റെ ശോഭ തന്നെ കെടുത്തുന്നതായി വിവാദമെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍. സർ‍ക്കാരിനൊപ്പം ചേർന്ന് നില്‍ക്കുന്ന മമ്മൂട്ടിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്ന വികാരം നിലനില്‍ക്കുന്നുണ്ട്. നേരത്തെ എ വി ജയൻ പാര്‍ട്ടി വിട്ടതും പനമരം സി ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും റഫീഖിനെതിരെ വിമർശനം ഉയർന്നിരുന്നു.

YouTube video player