യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ പുറത്താക്കി സിപിഎം. സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെ പി രമണി.

കണ്ണൂർ: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടികെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ പുറത്താക്കി സിപിഎം. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനെ തുടർന്നാണ് കെ പി രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെ പി രമണി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമളക്ക് തളിപ്പറമ്പ് സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ചാണ് ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചതും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതും. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കിൽ കലാശിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ ടി കെ ഗോവിന്ദൻ തുറന്നടിച്ചിരുന്നു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.