നാട്ടിക എംഎൽഎ സിസി മുകുന്ദനെതിരെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി. സിസി മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥാനാർത്ഥിയും എം എൽ എയും ആക്കിയത് സി പി ഐയും ഇടതുപക്ഷവും ആണെന്ന് മുകുന്ദൻ മറന്നുപോയെന്നും സിപിഎം 

തൃശൂര്‍: നാട്ടിക എംഎൽഎ സിസി മുകുന്ദനെതിരെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി. സിസി മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥാനാർത്ഥിയും എം എൽ എയും ആക്കിയത് സി പി ഐയും ഇടതുപക്ഷവും ആണെന്ന് മുകുന്ദൻ മറന്നുപോയി. സ്വന്തം പാർട്ടിക്കും മുന്നണിക്കുമെതിരെ സംസാരിക്കുന്ന മുകുന്ദൻ എതിരാളികളുടെ കയ്യിലെ കളിപ്പാവയായി മാറി. വലതു കൂടാരത്തിൽ. അഭയം തേടാനുള്ള സി സി മുകുന്ദന്‍റെ നീക്കം ഒരു തരത്തിലും എൽഡിഎഫിനെ ബാധിക്കില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ പറഞ്ഞു.

നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ ശേഷിയുള്ളതാണ് ഗീതാ ഗോപിയുടെ മാനദണ്ഡമെന്ന് നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍ തുറന്നടിച്ചിരുന്നു. തുടര്‍ന്ന് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നും സിസി മുകുന്ദൻ രാജിവെച്ചിരുന്നു. ഒരുവട്ടം മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമത് അവസരം നൽകിയതിന് പിന്നാലെയാണ് മുകുന്ദന്റെ കലാപം. നാട്ടികയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ അവസരം കിട്ടുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. വികസന യാത്ര പൂര്‍ത്തിയാക്കി മത്സരിക്കാനുള്ള സന്നദ്ധയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് കുറച്ചു കാലമായി മുകുന്ദന്‍ കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാ ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള തീരുമാനം വന്നത്. പാര്‍ട്ടി നേതാക്കളുമൊന്നിച്ച് ഗീതാ ഗോപി മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെ മുകുന്ദന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടത്. രമേശ് ചെന്നിത്തല ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

നാട്ടികയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

സിപിഐ വിട്ട മുകുന്ദൻ നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് വ്യക്തമാക്കി. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്‍റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ, പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും സിസി മുകുന്ദൻ വ്യക്തമാക്കി

YouTube video player