കൊടകര കുഴൽപ്പണ കേസ്: സിപിഎം പ്രവർത്തകൻ റജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
അതേസമയം കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകി
തൃശ്ശൂർ: വിവാദമായ കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകൻ റജിലിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം വിട്ടയച്ചു. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിൽ നിന്ന് റജിൽ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് റജിലിനെ വിളിച്ചുവരുത്തിയത്. രഞ്ജിത്തിൽ നിന്ന് കൈപ്പറ്റിയ തുക റജിൽ അന്വേഷണ സംഘത്തെ ഏൽപ്പിക്കും.
അതേസമയം കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകി. ഇന്നു തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോയെന്ന് അറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു.