സ്ഥാനാർഥി നിർണയ തർക്കം കയ്യാങ്കളിയായി; കൊല്ലത്ത് സിപിഎം പ്രവർത്തകരും വിമതരും തമ്മിൽ ഏറ്റുമുട്ടി
സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാറിൻ്റെ അനുയായികളും സിപിഎം പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. എറ്റുമുട്ടലിൽ ഒരാൾക്ക് തലയ്ക്ക് പരുക്കേറ്റു.
കൊല്ലം: സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയായി. കൊല്ലം കൊട്ടാരക്കരയിൽ സിപിഎം പ്രവർത്തകരും പാർട്ടി വിമത സ്ഥാനാർഥിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. വിമത സ്ഥാനാർഥിയായി മൽസരിക്കുന്ന സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാറിൻ്റെ അനുയായികളും സിപിഎം പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. എറ്റുമുട്ടലിൽ ഒരാൾക്ക് തലയ്ക്ക് പരുക്കേറ്റു.
സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീകുമാർ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മൈലം പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് തർക്കം. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ 4 സിപിഎം പ്രവർത്തകരാണ് പാർട്ടി സ്ഥാനാർഥികൾക്കെതിരെ മൽസരിക്കുന്നത്.