കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൻ്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാർട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. 

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിൻ്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ തിരിഞ്ഞോടിയതോടെ സിപിഎം പ്രവർത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ലീ​ഗ് ഓഫീസ് അടിച്ചുതകർത്തു. കൂടാതെ വടിവാളെടുത്ത് വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിക്കുകയുമായിരുന്നു. നിലവിൽ പാറാട് ന​ഗരത്തിൽ സംഘർഷം തുടരുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാനൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം, കണ്ണൂരിലെ ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കല്ലേറിൽ പൊലീസ് ബസ്സും വ്യാപാര സ്ഥാപനങ്ങളും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കണ്ണൂർ മലപ്പട്ടത്തും സിപിഎം അതിക്രമം ഉണ്ടായി. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിലാണ് കയ്യേറ്റം ഉണ്ടായതെന്നാണ് വിവരം. അതിനിടെ, കാസർകോട് മംഗൽപ്പാടിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ വീട്‌ കയറി ആക്രമിച്ചു. ഉപ്പള ഗേറ്റിലെ സ്ഥാനാർഥി അഷ്‌റഫ്‌ പച്ചിലമ്പാറയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ആക്രമണത്തിൽ അഷ്‌റഫിന്റെ ഭാര്യക്കും മകൾക്കും പരിക്കേറ്റു.

അതേസമയം, മലപ്പുറം കൊണ്ടോട്ടി ചെറുകാവിൽ ഇലക്ഷൻ വിജയാഹ്ലാദത്തിനിടയിൽ സ്കൂട്ടറിൽ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടർന്ന് സ്കൂട്ടർ കത്തി യുവാവ് മരിച്ചു. യു.ഡി.എഫ് പ്രവർത്തകൻ ഇർഷാദ് (27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്ത് 9-ാം വാർഡ് പെരിയമ്പലത്ത് ആണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ, കോട്ടയത്തും ഒരാൾ മരിച്ചിരുന്നു. കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഒരാൾ കുഴഞ്ഞുവീണ് മരിച്ചത്. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോൺഗ്രസും കേരള കോൺഗ്രസ് എം തമ്മിലാണ് സംഘർഷം ഉണ്ടായത്. സഹോദരനുമായി സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു. ഇയാളുടെ സഹോദരൻ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റാണ്.

കേരള കോൺ​ഗ്രസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഒരാൾ കുഴഞ്ഞുവീണ് മരിച്ചത്. സംഘർഷം കണ്ട് പിടിച്ചുമാറ്റാൻ എത്തിയ ആളാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന ആളാണ് മരിച്ച ജോൺ പി തോമസ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

YouTube video player