കേരളത്തിൽ ഇടത് മുന്നണിക്കെതിരെ വലിയ തോതിൽ ജനവികാരമുണ്ട്. അത് നിശബ്‍ദ തരംഗമായി മാറിയിട്ടുണ്ടെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു.

ചാലക്കുടി: എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായി ഉൾക്കൊള്ളാനും പൂർണമായും തള്ളിക്കളയാനും തയ്യാറല്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാൻ. എക്സിറ്റ് പോളുകൾ പ്രവചിക്കുന്ന മോദി തരംഗം തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. കേരളത്തിൽ ഇടത് മുന്നണിക്കെതിരെ വലിയ തോതിൽ ജനവികാരമുണ്ട്. അത് നിശബ്‍ദ തരംഗമായി മാറിയിട്ടുണ്ടെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു. പക്ഷേ, ബിജെപി അക്കൗണ്ട് തുറക്കും എന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. എക്സിറ്റ് പോൾ പ്രകാരം തന്നെയാണ് തരംഗം എങ്കിൽ ഇലക്ഷൻ കമ്മീഷന്‍റെയും ഇവിഎമ്മിന്‍റെ വിശ്വാസീയത ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസനും പറഞ്ഞു. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ചു. കേരളത്തിന്‍റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പ്രതികരിച്ചത്. എക്സിറ്റ് പോളുകള്‍ തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍. അതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് സംശയിക്കുകയാണെന്നും ഇപി പറഞ്ഞു. 

തേക്കടിയില്‍ പ്രത്യേക പൂജ; ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം