തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് വസന്തയുടെ അഭിഭാഷകൻ, ക്രൈംബ്രാഞ്ച് സിഐ കുട്ടികളുടെ മൊഴിയെടുക്കും
ബോബി ചെമ്മണ്ണൂരിന് നൽകിയത് നിയമപരമായാണ്. വ്യാജ പട്ടയമാണ് വസന്തയുടേതെന്ന് രാജൻ കോടതിയിൽ ഉന്നയിച്ചിട്ടില്ല. വ്യാജ പട്ടയമാണെങ്കിൽ പോലും വസന്തയ്ക്ക് മേൽ കുറ്റം വരില്ല
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യയിലേക്ക് നയിച്ച തർക്ക ഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന വസന്തയുടെ അഭിഭാഷകൻ. തർക്കഭൂമി വസന്തയുടേതാണെന്നും ലക്ഷം വീട് പദ്ധതിയുടെ നിയമങ്ങൾ ബാധകമല്ലെന്നും അഭിഭാഷകൻ പറഞ്ഞു.
1989 ലാണ് ഭൂമിക്ക് പട്ടയം കിട്ടിയത്. ബോബി ചെമ്മണ്ണൂരിന് നൽകിയത് നിയമപരമായാണ്. വ്യാജ പട്ടയമാണ് വസന്തയുടേതെന്ന് രാജൻ കോടതിയിൽ ഉന്നയിച്ചിട്ടില്ല. വ്യാജ പട്ടയമാണെങ്കിൽ പോലും വസന്തയ്ക്ക് മേൽ കുറ്റം വരില്ല. പട്ടയം സുകുമാരൻ നായർക്കാണ് കിട്ടിയത്. വസന്തയുടെ ഭൂമിയിൽ അതിക്രമിച്ച് കയറിയെന്ന കേസാണ് കോടതിയിലേതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേ സമയം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സിഐ മരിച്ച രാജന്റെ വീട്ടിലെത്തി. സംഭവസ്ഥലം പരിശോധിച്ച ശേഷം മക്കളുടെ മൊഴിയെടുക്കും.