കൊലക്കേസ് പ്രതികളുടെ ഫോണ്‍വിളി; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
കൊലക്കേസ് പ്രതി കൊടി സുനിയും തൃശ്ശൂര്‍ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദും ജയിലിനുളളിൽ ഫോണ്‍ ഉപയോഗിച്ചത് ജയിൽ സൂപ്രണ്ടിന്‍റെ ഒത്താശയോടെയെന്നാണ് അന്വേഷണ റിപ്പോർട്ട്.
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിലെ (viyyur jail) പ്രതികളുടെ ഫോൺ വിളിയില്‍ ക്രൈംബ്രാഞ്ച് (crime branch) അന്വേഷണത്തിന് ഉത്തരവ്. ടിപി കൊലക്കേസ് പ്രതി കൊടി സുനിയും തൃശ്ശൂര്‍ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദും ജയിലിനുളളിൽ ഫോണ്‍ ഉപയോഗിച്ചത് ജയിൽ സൂപ്രണ്ടിന്‍റെ ഒത്താശയോടെയെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഉത്തരമേഖല ജയിൽ ഡിഐജി വിനോദ് കുമാര്‍ അന്വേഷണം നടത്തി ജയിൽ മേധാവി ഷെയ്ക്ക് ദർവേസ് സാഹിബിന് റിപ്പോർട്ട് കൈമാറി. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഏഴു ദിവസത്തിനകം സുപ്രണ്ട് വിശദീകരണം നല്‍കണം. വിശദീകരണവും അന്വേഷണ റിപ്പോര്‍ട്ടും ജയിൽ മേധാവി സർക്കാരിന് കൈമാറും. നേരത്തെ നാലു പ്രാവശ്യം സുരേഷ് അച്ചടക്ക നടപടി നേരിട്ടുണ്ട്.
ജയിൽ സൂപ്രണ്ട് സുരേഷിന്‍റെ സഹായിയായി ഒരു വർഷം റഷീദ് ജോലി ചെയ്തിട്ടുണ്ട്. തടവുകാരിൽ നിന്നും ഫോണ്‍ പിടിച്ച ജയിൽ ഉദ്യോഗസ്ഥരെ സൂപ്രണ്ട് ശാസിക്കുകയും സ്ഥലം മാറ്റുകയും ചെയ്തു. കൊലക്കേസ് പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഫോണിൽ നിന്നും ആയിരത്തിലേറെ പ്രാവശ്യം വിളിച്ചിട്ടുണ്ടെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.