മോൻസന്‍ മാവുങ്കലിന്‍റെ കൈവശമുള്ള ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനിൽ പരാതിയെത്തി.
കൊച്ചി: ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് (archaeological survey of india) ക്രൈംബ്രാഞ്ചിന്‍റെ (crime branch) കത്ത്. ചെമ്പോല വ്യാജമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ മോൻസന്‍ മാവുങ്കലിന്‍റെ കൈവശമുള്ള ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനിൽ പരാതിയെത്തി. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയാണ് പരാതി കൊടുത്തത്.
സമൂഹത്തിൽ ബോധപൂർവം മതവികാരം വ്രണപ്പെടുത്താനും സ്പർധ ഉണ്ടാക്കനും ശ്രമം നടന്നെന്നാണ് ആരോപണം. ആധികാരിക രേഖ എന്ന നിലയിൽ വാർത്ത നൽകിയ ചാനൽ റിപ്പോർട്ടർക്കും ചാനൽ മേധാവിക്കുമെതിരെ കേസെടുക്കണെമെന്നും പരാതിയിൽ പറയുന്നു. പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷാണ് ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശ്ശൂരില്‍ നിന്ന് മോന്‍സന് വാങ്ങിക്കൊടുത്തത്. എന്നാല്‍ ചെമ്പോലയ്ക്ക് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ മോന്‍സനോട് പറഞ്ഞിട്ടില്ല. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നും സന്തോഷ് പറഞ്ഞിരുന്നു.
വാർത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോൻസൻ പ്രചരിപ്പിച്ച കാര്യം അറിഞ്ഞത്. ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാൽ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞിരുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ നടത്താൻ ചീരപ്പൻ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോൻസൻ മാവുങ്കൽ ചെമ്പോല പ്രചരിപ്പിച്ചത്.
