തെരഞ്ഞെടുപ്പ് അടുത്തതോടെ, എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുകയാണ് യുഡിഎഫ്. സമയബന്ധിതമായി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതും, ഗ്രൂപ്പ് പോരുകളും വിമതശല്യവും പരമാവധി ഒഴിവാക്കാന്‍ സാധിച്ചതും യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. മുതിർന്ന നേതാക്കളുടെ കൃത്യമായ ഇടപെടലുകൾ കോൺഗ്രസ് സംഘടനാ ശൈലിയിൽ വന്ന മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
തെരഞ്ഞെടുപ്പിനു മുമ്പേ കാണുന്നതുപോലല്ല, തെരഞ്ഞെടുപ്പ് വരുന്നതോടെ, എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നതാണ് യുഡിഎഫിന്റെ സംഘടനാ പ്രകൃതം. ഇത്തവണയും, തെരഞ്ഞെടുപ്പ് അടുത്തതോടെ, കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമയബന്ധിതമായി ഇടപെട്ടതും പൊട്ടിത്തെറികള്‍ പരമാവധി ഒഴിവാക്കാന്‍ സാധിച്ചതും യുഡിഎഫിന് അനുകൂല ഘടകമാവുന്നുവെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍ ഗ്രൂപ്പ് പോരുകള്‍ക്ക് പേരുകേട്ടിരുന്ന കോണ്‍ഗ്രസില്‍ ഇത്തവണ പതിവിനേക്കാള്‍ സമാധാനപരമായിരുന്നു കാര്യങ്ങള്‍. അവസാനമായി, നാമനിര്‍ദേശം സമര്‍പ്പിച്ച യുഡിഎഫിന്റെ ഏഴ് വിമത സ്ഥാനാര്‍ഥികളില്‍ ആറുപേര്‍ പിന്മാറിയതാണ് യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നത്.
മറ്റ് രണ്ട് മുന്നണികളേക്കാളും മുമ്പേ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എല്‍ഡിഎഫിനേക്കാളും എന്‍ഡിഎയെക്കാളും മുമ്പേ സമ്പൂര്‍ണ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തു വിട്ടതും യുഡിഎഫ് തന്നെയായിരുന്നു. ഇതിലൂടെ അവസാന നിമിഷ തര്‍ക്കങ്ങള്‍ ഒഴിവാക്കി പ്രചാരണച്ചൂടിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാവ് സുനില്‍ കനഗോലുവിന്റെ നിര്‍ദേശങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് വിവരം. ചില മണ്ഡലങ്ങളില്‍ പൊട്ടിത്തെറി ഉണ്ടാകാനുള്ള വലിയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാലും വി ഡി സതീശനും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരമാവധി ഇല്ലാതാക്കിയെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയിലെ വലിയ മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ഇതിനെ വിലയിരുത്തുന്നത്. സ്ഥാനാര്‍ഥികള്‍ക്കായി പാര്‍ട്ടി നേതാക്കള്‍ ഒരുമിച്ച് പ്രചാരണ രംഗത്ത് ഇറങ്ങുന്നതും യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്.


