ഹൈക്കോടതി നിർദ്ദേശപ്രകാരം ദിലീപ് ഹാജരാക്കിയത് നാല് മൊബൈല്‍ ഫോണുകളാണ്. എന്നാൽ ഹൈക്കോടതി രജിസ്ട്രിക്ക് ഇവ കൈമാറുന്നതിന് മുന്പ് ഈ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ്  ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 

കൊച്ചി: വധഗൂഢാലോചനക്കേസില്‍ തെളിവ് നശിപ്പിച്ചതിന് ദിലീപിന്‍‍റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് പരിഗണനയിലാണെന്ന് ക്രൈംബ്രാഞ്ച് (Crime Branch Team to introgate B ramanpillai) . അതേസമയം കേസിൽ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സൈബർ വിദഗ്ദന്‍ സായി ശങ്കര്‍ ക്രൈംബ്രാഞ്ചിന് മുൻപാകെ ഇന്ന് ഹാജരായില്ല. പോലീസ് പീഡനമാരോപിച്ച് കാവ്യമാധവന്‍റെ മുന്‍ ജോലിക്കാരന്‍ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. 

ഹൈക്കോടതി നിർദ്ദേശപ്രകാരം ദിലീപ് ഹാജരാക്കിയത് നാല് മൊബൈല്‍ ഫോണുകളാണ്. എന്നാൽ ഹൈക്കോടതി രജിസ്ട്രിക്ക് ഇവ കൈമാറുന്നതിന് മുന്പ് ഈ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മുംബൈയിലെ ലാബില്‍ വച്ചാണ് . മറ്റ് രണ്ടെണ്ണം സൈബർ വിദഗ്ദന്‍ സായി ശങ്കറിൻ്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. 

അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസ്, ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ,ഒരു ലോഡ്ജ്എന്നിവിടങ്ങളില്‍ വെച്ചാണ് തെളിവുകള്‍ നശിപ്പിച്ചത്.ഇതിനായി ഉപയോഗിച്ച സായിശങ്കറിൻ്റെ ഭാര്യയുടെ പേരിലുള്ള ഐമാക് ഡസ്ക് ടോപ് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ്.പി.മോഹനചന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജാരാകാന്‍ സായിശങ്കറിന് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നും ആവശ്യപ്പട്ട് അന്വേഷണ സംഘത്തിന് ഇദ്ദേഹം ഈ മെയില്‍ അയച്ചു. തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി. മോഹനചന്ദ്രന്‍ അറിയിച്ചു.

 ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ പോലീസ് പീഡനമാരോപിച്ച് കാവ്യമാധവന്‍റെ മുന്‍ ജോലിക്കാരന്‍ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സര്ക്കാരിന്‍റെ നിലപാട് തേടി. ഡിവൈഎസ്പി ബൈജു പൗലോസിനും നോട്ടീസുണ്ട്. കാവ്യാമാധവന്‍റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍ . ദിലീപിനെതിരെ വ്യാജ മൊഴിനൽകാൻ ഡീ വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുതുകയാണെന്നാണ് പ്രധാന ആരോപണം.തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കും എന്ന ആശങ്ക ഉണ്ടെന്നും ഹർജിയിൽ പറയുന്നു