കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ, അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്
ഹാരിസിൻ്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി ഇതിനിടെ ഇയാളിൽ നിന്നും ഗർഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു
കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി കൊണ്ട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ ഉത്തരവിട്ടു.
റംസിയുമായി പത്ത് വർഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ചിരുന്നു. ഹാരിസിൻ്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി ഇതിനിടെ ഇയാളിൽ നിന്നും ഗർഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു. എന്നാൽ സമീപ കാലത്ത് മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധനത്തിൽ പിന്മാറുകയും യുവതിയെ അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു
റംസിയുടെ ആത്മഹത്യയില്‍ വരന്‍റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വരൻ ഹാരിസ് മുഹമ്മദിന്‍റെ സഹോദരന്‍റെ ഭാര്യ സീരിയൽ നടിയാണ്. ഇവരുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ക്കൊപ്പം സീരിയൽ സെറ്റുകളില്‍ റംസി പോയിരുന്നു. ഇവരുടെ കൂടി സഹായത്തോടെയാണ് റംസിയ്ക്ക് ഗര്‍ഭ ഛിദ്രം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രത്യേക അന്വേഷണ സംഘം സീരിയല്‍ നടിയെ ചോദ്യം ചെയ്തിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റംസി ഹാരിസിനേയും ഹാരിസിന്‍റെ മാതാവിനേയും വിളിച്ചിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ഹാരിസും കുടുംബവും തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്ന് റംസി പറയുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. ഹാരിസ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചാണ് റംസിയെ ഗര്‍ഭഛിദ്രത്തിന് കൊണ്ടുപോയതെന്നും തെളിഞ്ഞിട്ടുണ്ട്. ഹാരിസ് പൊലീസിന്‍റെ പിടിയിലാണ്.
നിശ്ചയം കഴിഞ്ഞ ശേഷം വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് റംസി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. റംസി അവസാനമായി ഹാരിസിയേും മാതാവിനേയും വിളിച്ച ഫോണ്‍ സംഭാഷണം സോഷ്യൽ മീഡിയയില്‍ വൈറലാവുകയും ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ ക്യാംപെയിൻ തുടങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് 9 അംഗ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാൻ നിയോഗിച്ചു. ഇനി കേസ് ജില്ലാ ക്രൈബ്രാഞ്ച് ആകും അന്വേഷിക്കുക.