കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിനായി 1997-98 കാലഘട്ടത്തിൽ പിരിച്ച 1,02,61,296 രൂപയിൽ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ജൂൺ 22 ന്‌ ഹൈക്കോടതി നിർദേശിച്ചിരുന്നു. 

തിരുവനന്തപുരം: കൊല്ലം എസ്.എൻ കോളേജ് സിൽവർ ജൂബിലി തട്ടിപ്പ് കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. 

Add Asianetnews as a Preferred SourcegooglePreferred

കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിനായി 1997-98 കാലഘട്ടത്തിൽ പിരിച്ച 1,02,61,296 രൂപയിൽ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ജൂൺ 22 ന്‌ ഹൈക്കോടതി നിർദേശിച്ചിരുന്നു. എസ്.എൻ. ട്രസ്റ്റ് ട്രസ്റ്റി ആയിരുന്ന കൊല്ലം സ്വദേശി പി സുരേഷ് ബാബു 2004 ൽ നൽകിയ സ്വകാര്യ അന്യായത്തിൽ ആണ് അന്വേഷണം തുടങ്ങിയത്.

അതേസമയം കെ.കെ. മഹേശന്‍റെ ആത്മഹത്യയിൽ, നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. മരണത്തിന് ഇടയാക്കിയ യഥാർത്ഥ കാരണങ്ങൾക്ക് പകരം മഹേശന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിലാണ് പൊലീസിന് വ്യഗ്രത. മൈക്രോഫിനാൻസ് കേസുകളിൽ കുടുക്കാൻ ശ്രമിച്ചതിൽ എഡിജിപി തച്ചങ്കരിക്ക് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.

നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. മാരാരിക്കുളം പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ല. ആത്മഹത്യകുറിപ്പിൽ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്‍റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ല. പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

മഹേശന്‍റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി അടുത്ത ദിവസം സമരം തുടങ്ങും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ കീഴിൽ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഗോകുലം ഗോപാലൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് മാരാരിക്കുളം പൊലീസ് പ്രതികരിച്ചു. മഹേശൻ കത്തുകളിൽ പറയുന്ന ചേർത്തല യൂണിയനിലെ ഇടപാടുകളും ശ്രീകണ്ഠേശ്വരം സ്കൂളിലെ നിയമനങ്ങളെകുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിന് ശേഷം വെള്ളാപ്പള്ളി ഉൾപ്പെടെ മറ്റുള്ളരുടെ മൊഴി രേഖപ്പെടുത്തുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.