കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വേണമെന്ന് ക്രൈംബ്രാഞ്ച്,തമ്മിലടിക്കാനുള്ള നേരമല്ലെന്നും,അപക്വമെന്നും ഇഡി
ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ അപേക്ഷ നൽകി. അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണെന്ന് ഇഡി

എറണാകുളം: കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി അന്വേഷണത്തെ പ്രതിരോധിക്കാൻ പുതിയ നീക്കവുമായി ആഭ്യന്തരവകുപ്പ്. ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. നിക്ഷേപകർ ബാങ്കിന് മുന്നിൽ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും ഇഡി മറുപടി നൽകി
കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ ഇഡി രണ്ടാം ഘട്ട അന്വേഷണം നീക്കിയതോടെയാണ് ക്രൈംബ്രാഞ്ച് പുതിയ നീക്കം നടത്തുന്നത്. തൃശ്ശൂർ ക്രൈാംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി കരുവന്നൂരിലെ എല്ലാ രേഖയും വേണമെന്നും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ആദ്യം എൻഫോഴ്സ്മെന്‍റ് ഡയറക്ടറെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. പിന്നാലെയാണ് വിചാരണ കോടതിയെ സമീപിച്ചത്.
എന്നാൽ ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും കേട്ട് കേൾവിയില്ലാത്തതാണെന്നുമാണ് എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നത്. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ജീവിത സമ്പാദ്യം നഷ്ടമായ നിക്ഷേപകർ കരുവന്നൂർ ബാങ്കിന് മുന്നിൽ യാചിക്കുകയാണ്., ഈ സമയം തമ്മിലടിക്കേണ്ടതല്ലെന്ന് ഇഡി ക്രൈംബ്രാഞ്ചിനെ ഓർമ്മിപ്പിക്കുന്നു. നലവിൽ 55 പേരുടെ അന്വഷണം പൂർത്തിയായി . ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാൽ രേഖകൾ വിട്ട് നൽകാൻ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കിൽ സഹായം ചെയ്യാൻ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.