കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കുന്നതിനുളള  നോട്ട് ഫയലാണ്  കാണാതായത്. പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച  രേഖയാണിത്.  

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പൊതുമരാമത്ത് വകുപ്പിൽ നിന്നാണ് കാണാതായി. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് കാണാതായത്. പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച രേഖയാണിത്. 

എട്ടേകാല്‍ കോടി രൂപയാണ് കരാറേറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുന്‍കൂറായി നല്‍കിയത്. വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട്ഫയല്‍ പരിഗണിച്ചാണ് പാലം കരാര്‍ കമ്പനിക്ക് പണം അനുവദിക്കാൻ മുൻ മന്ത്രി ഇബ്രാംഹിംകുഞ്ഞ് ഉത്തരവിട്ടത്. വിജിലന്‍സ് പരിശോധനയിലാണ് . പൊതുമരാമത്ത് വകുപ്പിന്‍റെ പക്കൽ ഈ രേഖകളില്ലെന്ന് കണ്ടെത്തിയത്. നോട്ട് ഫയൽ വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊതുമരാമത്ത് സെക്രട്ടറിക്ക് കത്തുനൽകിയിട്ടുണ്ട്. രേഖകൾ നഷ്ടപ്പെട്ടെങ്കിൽ അക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു.

ആർബിഡിസികെയിൽ നിന്നാണ് അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്കാളിത്തം വെളിവാക്കുന്ന ചില രേഖൾ കിട്ടിയത്. കാണാതായ നോട്ട് ഫയൽ കേസിൽ നിർണായകമാണെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. കേസിലെ ഗൂഢാലോചന തെളിയിക്കാൻ സുപ്രധാനമായ രേഖയാണിത്. 

Read Also: പാലാരിവട്ടം അഴിമതി: അന്വേഷണ സംഘത്തെ വിപുലീകരിച്ചു

അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഭാരപരിശോധനക്ക് ശേഷം ബലക്ഷയമുണ്ടെന്ന് ബോധ്യപ്പെട്ടാലേ പാലം പൊളിക്കാവൂ എന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 

Read Also: പാലാരിവട്ടം മേൽപ്പാലം അഴിമതി; ടി ഒ സൂരജിന്‍റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

അഴിമതിക്കേസില്‍ അട്ടിമറിയുണ്ടായെന്ന സംശയത്തെത്തുടര്‍ന്ന് അന്വേഷണസംഘത്തലവനായ ഡിവൈഎസ്‍പി അശോക് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ ഗുരുതരവീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. 

Read Also: പാലാരിവട്ടം അഴിമതിക്കേസ് അട്ടിമറിച്ചു? ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ സംഘത്തലവനെ നീക്കി