പിടിക്കപെട്ടാൽ രക്ഷയില്ല, മയക്കുമരുന്നിന് കടിഞ്ഞാണിടാൻ നിയമ നിർമ്മാണം; പഴുതടയ്ക്കുമെന്ന് മന്ത്രി എംബി രാജേഷ്
ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ കരുതൽ അറസ്റ്റടക്കം നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കു മരുന്ന് ഉപയോഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കങ്ങളിലേക്ക് സർക്കാർ കടക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളെടുക്കാനുള്ള നിയമ നിർമ്മാണത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇക്കാര്യം എക്സൈസ് മന്ത്രി കൂടിയായ എം ബി രാജേഷ് തന്നെ വ്യക്തമാക്കി. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ കരുതൽ അറസ്റ്റടക്കം നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ ഇതിന്‍റെ ആദ്യഘട്ടം നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയാൻ പഴുതുകൾ അടച്ച നിയമം നിർമ്മിക്കാൻ സർക്കാർ ആലോചനയുണ്ടെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
ആലപ്പുഴ നഗരത്തിലെ മയക്കുമരുന്ന് വേട്ട; പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ ബെംഗളുരുവിൽ പിടിയിൽ
നിലവിലുള്ള നിയമം കർശനമാക്കിയാകും ഇപ്പോൾ തീരുമാനം നടപ്പിലാക്കുക. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിട്ടുള്ളത്. മയക്ക് മരുന്ന് കേസിൽ വീണ്ടും വീണ്ടും പിടിക്കപെടുന്നവരുടെ കാര്യത്തിൽ കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ലെന്നാണ് വ്യക്തമാകുന്നത്. ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ കർശനമായി ശിക്ഷ നടപ്പിലാക്കും. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക അടക്കം സംസ്ഥാന സർക്കാർ തയ്യാറാക്കിയാകും കടുത്ത നടപടികളിലേക്ക് കടക്കുക. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ നിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാൻ പുതിയ നിയമം പാസാക്കുന്ന കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം മന്ത്രി എം ബി രാജേഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച് ഒന്നിലേറെ തവണ പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിലയിലേക്ക് നിയമ നിർമ്മാണം നടത്തുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരം വിതുരയിൽ നടന്ന പരിപാടിക്കിടെ വ്യക്തമാക്കി.