കേവലം ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ല.  വിവേചനാധികാരത്താൽ ചെയ്തതാണെന്ന ഐടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണ്. 

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറിയുടെ വിശദീകരണത്തിൽ വിശ്വാസ്യതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സര്‍ക്കാരിന്‍റെ പങ്ക് മൂടി വക്കാനുള്ള ശ്രമമാണ് ഐടി സെക്രട്ടറി നടത്തുന്നത്. കേവലം ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ല. വിവേചനാധികാരം ഉപയോഗിച്ച് ചെയ്തതാണെന്ന ഐടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കെ സുരേന്ദ്രന്‍റെ വാര്‍ത്താ കുറിപ്പിലെ വിശദാംശങ്ങൾ വായിക്കാം:

സ്പ്രിംഗ്ളർ ഇടപാടിൽ സർക്കാരിന്‍റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ഉദ്യോഗസ്ഥ തലത്തിൽ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സർക്കാർ ശ്രമം. ശിവശങ്കർ സെക്രട്ടറിയായ ശേഷം ഐടി വകുപ്പിൽ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലാകെ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. 

കേവലം ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ല. എല്ലാം തന്റെ വിവേചനാധികാരത്താൽ താൻ മാത്രം ചെയ്തതാണെന്ന ഐടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണ്. സ്പ്രിംഗ്ളർ ഇടപാട് വിവാദമായപ്പോൾ പിഴവുകൾ തിരുത്താം എന്നും പറയുന്നതും അതിനു തന്നെയാണ്. ഉന്നത തലത്തിലുള്ള ഇടപാടിന്റെ ഏജന്റാണ് ഐടി സെക്രട്ടറി. സർക്കാരിന് മൊത്തത്തിൽ ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ട്. അതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണ്.
ഐടി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ശിവശങ്കറിന്റെ വിദേശയാത്രകളെ കുറിച്ചും വിദേശ ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണം.
സ്പ്രിംഗ്ളർ ഇടപാടിൽ ഉയർന്നു വന്നിട്ടുള്ള ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിനായില്ല. മാത്രമല്ല, ആ ഇടപാടിനു പിന്നിൽ വൻ ഗൂഢാലോചനയും അഴിമതിയും ഉണ്ടെന്ന് കൂടുതൽ വ്യക്തമാകുകയും ചെയ്യുകയാണിപ്പോൾ.

കേളത്തിലെ ഐടി സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാനോ വികസിപ്പിക്കാനോ ഐ ടി സെക്രട്ടറി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളാകെ മോശമാണെന്നും പര്യാപ്തമല്ലെന്നുമാണ് അദ്ദേഗത്തിന്റെ നിലപാട്. വിദേശ രാജ്യങ്ങളിലെ കുത്തകകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ടെന്ന് പകൽ പോലെ വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.