സ്പ്രിംഗ്ളര്‍ വിവാദത്തിൽ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല
അഴിമതി മാത്രമല്ല, മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് നടന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആരോപണങ്ങൾ എല്ലാം ശരിവക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച പ്രസ്താവനകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു കമ്പനിക്ക് കരാര്‍ കൈമാറുമ്പോൾ പാലിക്കേണ്ട സാധാരണ നടപടി ക്രമങ്ങൾ പോലും ഉണ്ടായിട്ടില്ല. സ്പ്രിംഗ്ളര്‍ കരാര്‍ സംബന്ധിച്ച് മന്ത്രിസഭ അലോചിച്ചില്ല. എഗ്രിമെന്‍റ് സംബന്ധിച്ച് ഒരു ഫയൽ പോലുമില്ല. കമ്പനിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങൾ അന്വേഷിച്ചിട്ടില്ല. ഡാറ്റാ തട്ടിപ്പിൽ കേസു നേരിടുന്ന കമ്പനിയാണ് . നിയമ നടപടി ആവശ്യമുള്ള ഘട്ടം വന്നാൽ ന്യൂയോര്‍ക്കിൽ പോയി കേസ് നടത്തേണ്ട അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉറുമ്പിന് ആരാഹം കൊടുക്കുന്നത് പോലും വാര്‍ത്താ സമ്മേളനം നടത്തി പറയുന്ന പിണറായി വിജയൻ സ്പ്രിംഗ്ളര്‍ കരാറിനെ കുറിച്ച് മിണ്ടാതിരുന്നത് എന്താണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.