സ്പ്രിംക്ലര്‍ ഇടപാട്: മുഖ്യമന്ത്രി മറുപടി പറഞ്ഞേ തീരു എന്ന് തിരുവഞ്ചൂര്‍
കൊവിഡിന്‍റെ മറവിൽ സാധാരണക്കാരന്‍റെ വിവരങ്ങൾ കൊള്ളയടിക്കുന്നു. ഏതെങ്കിലും വകുപ്പ് സെക്രട്ടറി മാത്രമാണ് ഇടപാടിൽ ഉത്തവാദിയെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢിയാക്കാനാണെന്ന് തിരുവഞ്ചൂര്‍
കോട്ടയം: സ്പ്രിംക്ലര്‍ വിവാദത്തിൽ സിപിഎം നിലപാട് വൈരുദ്ധ്യം നിറഞ്ഞതാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. അധികാരം കയ്യിൽ കിട്ടിയപ്പോൾ ഡാറ്റ കൈമാറ്റത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റി. കൊവിഡിന്‍റെ മറവിൽ സാധാരണക്കാരന്‍റെ വിവരങ്ങൾ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏതെങ്കിലും വകുപ്പ് സെക്രട്ടറി മാത്രമാണ് ഇടപാടിൽ ഉത്തവാദിയെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢിയാക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു,
സ്പ്രിംക്ലറുമായുള്ള കരാറിൽ നിന്ന് സർക്കാർ പിന്മാറണം. ഇടപാടിൽ സമഗ്ര അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപാടിനെപ്പറ്റി ജനങ്ങളോട് വിശദീകരിക്കണം. മുഖ്യമന്ത്രിക്ക് ചോദ്യങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.