മൃതദേഹം മാറി നൽകിയ സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ നടപടി
താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആർ എം ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ബന്ധുക്കൾക്ക് നൽകുകയായിരുന്നു. ഈ മാസം ആദ്യമാണ് സംവം നടന്നത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്.
മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച്ച പറ്റി എന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ദേവരാജന്റെ മൃതദേഹം മകൻ തിരിച്ചറിഞ്ഞതിന് ശേഷം ടാഗ് പരിശോധിക്കാതെ വിട്ടുനൽകുകയായിരുന്നു. മൃതദേഹം വിട്ടുനൽകുന്നതിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മോർച്ചറി ജീവനക്കാരനെതിരെയും നടപടിയെടുക്കാൻ തീരുമാനമായത്.