Asianet News MalayalamAsianet News Malayalam

രാജന്‍റെ കുഴിമാടത്തിന് സമീപം തന്നെ അമ്പിളിക്കും അന്ത്യവിശ്രമം; മൃതദേഹം സംസ്‍കരിച്ചു

വൈകീട്ട് 5 മണിയോടെ മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം നെയ്യാറ്റിൻകരയില്‍ എത്തിച്ചപ്പോഴാണ് വീടിന് സമീപത്തുളള റോഡിൽ കുട്ടികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞത്. 

dead body of ambili buried in Neyyattinkara
Author
trivandrum, First Published Dec 29, 2020, 9:46 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച രാജന്‍റെ ഭാര്യ അമ്പിളിയുടെ മൃതദേഹവും സംസ്കരിച്ചു. മൂന്നര സെന്‍റിലെ തർക്കഭൂമിയിൽ രാജന്‍റെ കുഴിമാടത്തിന് സമീപം തന്നെയാണ് അമ്പിളിക്കും അന്ത്യവിശ്രമമൊരുക്കിയത്. ഹൃദയം തകർന്ന് മക്കളായ രഞ്ജിത്തും രാഹുലും അമ്മയ്ക്കും യാത്രാമൊഴി നൽകി. രണ്ടര മണിക്കൂറോളം അമ്പിളിയുടെ മൃതദേഹം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മക്കൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വൈകീട്ട് 5 മണിയോടെ മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം നെയ്യാറ്റിൻകരയില്‍ എത്തിച്ചപ്പോഴാണ് വീടിന് സമീപത്തുളള റോഡിൽ കുട്ടികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞത്. ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നൽകിയ വസന്തക്കെതിരെ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി വേണം, കുട്ടികൾക്ക് സർക്കാർ ജോലി നൽകണം, ഇതേ ഭൂമിയിൽ കുട്ടികൾക്ക് വീട് നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ. 

നെയ്യാറ്റിൻകര ഡിവൈഎസ്പിയും തഹസിൽദാരും അടക്കമെത്തി നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കളക്ടർ നേരിട്ടെത്തി ഉറപ്പുനൽകണമെന്ന് സമരക്കാർ നിലപാടെടുത്തു. രണ്ടര മണിക്കൂറിന് ശേഷം കളക്ടർ എത്തി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. കേസിൽ നിന്ന് പിന്മാറുന്നുവെന്ന് പരാതിക്കാരി വസന്ത നേരത്തെ വ്യക്തമാക്കിയെങ്കിലും ഭൂമി വിട്ടുനൽകാനാകില്ലെന്ന നിലപാടുമായി പിന്നീട് രംഗത്തെത്തി. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വസന്തയെ സ്ഥലത്ത് നിന്ന് മാറ്റി.

Follow Us:
Download App:
  • android
  • ios