ഇക്കഴിഞ്ഞ ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. എല്ല് രോഗ വിഭാഗത്തിലായിരുന്നു യൂസഫ് ചികിത്സയിൽ കഴിഞ്ഞത്

തൃശൂർ: ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം മെഡിക്കൽ കോളേജ് അധികൃതർ തിരിച്ചുവാങ്ങി പോസ്റ്റ്‌മോർട്ടം നടത്തുന്നു. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് അസ്വാഭാവിക സംഭവങ്ങൾ. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിൻറെ (46) മൃതദേഹമാണ് മെഡിക്കൽ കോളേജിൽ തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുന്നത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി വീട്ടിലെത്തി മൃതദേഹ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘമെത്തി മൃതദേഹം തിരിച്ചെടുത്തത്.

ഇക്കഴിഞ്ഞ ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് യൂസഫിന്റെ മരണം സംഭവിച്ചത്. പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബന്ധുക്കൾ സംസ്കാര ചടങ്ങുകളിലേക്ക് കടന്നു. ഈ സമയത്താണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്. പിന്നാലെ മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി.

സംഭവത്തിൽ മെഡിക്കൽ കോളേജിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തിൽ പരിക്കേറ്റ യൂസഫ് ഓർത്തോ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.