ലോറിയിൽ കൊണ്ടുവന്ന കന്നുകാലി ചത്തതോടെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നു കളയാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

കൊല്ലം: ലോറിയിൽ കൊണ്ടുവന്ന കന്നുകാലി ചത്തതോടെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നു കളയാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശികളായ ജ്യോതിരാജ് (27), മുത്തുകുമാർ (32 ), പ്രകാശ് (32 ) എന്നിവരാണ് തെന്മല പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പത്തേക്കർ-ഡാം പാതയോരത്ത്, ലോറിയിൽ കൊണ്ടുവന്ന അറവുമാടിനെ ഉപേക്ഷിക്കുന്നത് ബൈക്കിലെത്തിയവർ കാണുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ വാർഡ് അംഗം ദിവ്യ ഉമേഷിനെ സംഭവം വിളിച്ചറിയിച്ചു. ഉടൻ തന്നെ പഞ്ചായത്തധികൃതർ സ്ഥലത്തെത്തി തെന്മല പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് ആര്യങ്കാവ് ചെക്പോസ്റ്റിൽ വിവരം കൈമാറി. അറവുമാടിനെ കയറ്റിവന്ന മറ്റൊരു ലോറിയിലെ ജീവനക്കാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴുതുരുട്ടിയിൽനിന്ന് കന്നുകാലിയെ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞ ലോറി കണ്ടെത്തിയത്. തമിഴ്‌നാട്ടിൽനിന്ന് തിരുവനന്തപുരം വഴി അറവുമാടുകളെ കേരളത്തിന്‍റെ വിവിധയിടങ്ങളിൽ കൊണ്ടുപോകുമ്പോഴാണ് ഒരെണ്ണം ചത്തുപോയ തെന്നും തുടർന്ന് ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് ലോറി ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. തെന്മല പൊലീസ് കേസെടുത്തതിനു പുറമേ പഞ്ചായത്ത് ഇവർക്കെതിരേ പിഴയും ചുമത്തിയിട്ടുണ്ട്.