ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

തിരുവനന്തപുരം: കാട്ടാക്കടയിലെ നവജാതശിശുവിനെ അമ്മ ഷംന കൊലപ്പെടുത്തിയത് അതിക്രൂരമായി. കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു എന്ന് അമ്മ ഷംന മൊഴി നൽകി. ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചു. ഇവർക്ക് ഒന്നര വയസ്സുള്ള മൂത്ത കുട്ടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോൾ നോക്കാനുള്ള പ്രയാസം കാരണമാണ് കൊലപാതകമെന്നാണ് മൊഴി. 

അതേസമയം 21കാരിയായ യുവതി ഇന്നലെയാണ് വീട്ടിൽ വച്ച് പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണം എന്നായിരുന്നു സംശയം. എന്നാൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതക സാധ്യത പരിശോധിക്കുകയായിരുന്നു. അതേസമയം യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞിരുന്നത്.